തിരുവനന്തപുരം: മെയ് 2 മുതൽ ഏർപ്പെടുത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം ബഹിഷ്‌കരിക്കുമെന്ന് സിഐടിയു. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ പുറത്തിറക്കിയ സർക്കുലർ പിൻവലിക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു. നേരത്തെ മന്ത്രിയുടെ തീരുമാനത്തിനെതിരെ സെക്രട്ടറിയേറ്റ് പടിക്കൽ സിഐടിയു പ്രതിഷേധ ധർണ നടത്തിയിരുന്നു.
പ്രതിഷേധങ്ങളെ അവഗണിച്ചാണ് മന്ത്രി സർക്കുലറുമായി മുന്നോട്ട് പോയത്. എച്ച് ടെസ്റ്റ് മാറ്റി പുതിയ ട്രാക്കിൽ ഡൈവിംഗ് ടെസ്റ്റ് നടത്താനായിരുന്നു പുതിയ തീരുമാനം. എന്നാൽ മാവേലിക്കര ഒഴിച്ച് മറ്റൊരു സ്ഥലത്തും പുതിയ ട്രാക്കുകൾ നടപ്പിലായില്ല. അതിനിടെ ടെസ്റ്റിൽ നിഷ്‌കർഷിച്ചിരുന്ന പരിഷ്‌കാരത്തിൽ ചില ഇളവുകൾ ഗതാഗത കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്. റോഡ് ടെസ്റ്റിന് ശേഷമായിരിക്കും എച്ച് ടെസ്റ്റ് നടക്കുക. നിലവിലെ രീതിയിൽ നിന്ന് റോഡ് ടെസ്റ്റിലും മാറ്റം ഉണ്ടാകും. പ്രതിദിനം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം 60 ആയി കുറച്ചിരുന്നു. 40 പുതിയ അപേക്ഷകർക്കും റീ ടെസ്റ്റിന് അപേക്ഷിച്ച 20 പേർക്കും അവസരം നൽകാനാണ് നിർദേശം.
പരിഷ്‌കാരങ്ങൾ കൊണ്ടോ ഇളവുകൾ കൊണ്ടോ സമരം മാറ്റിവെയ്‌ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് സിഐടിയു നിലപാട്. നേരത്തെ ഇറക്കിയ സർക്കുലർ പൂർണമായും പിൻവലിച്ചാൽ മെയ് 2 മുതലുള്ള പരിഷ്‌കരണവുമായി സഹകരിക്കും. നിർബന്ധമായി ടെസ്റ്റിൽ പങ്കെടുപ്പിച്ചാൽ അത് തടയുമെന്നും സിഐടിയു മുന്നറിയിപ്പ് നൽകി.