ലക്‌നൗ: അമ്മ നഷ്ടപ്പെട്ട ദിവ്യാംഗയായ പത്ത് വയസുകാരിയുടെ ചികിത്സാ ചെലവുകൾ ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ ലവ്‌ലിയെന്ന അഞ്ചാം ക്ലാസുകാരിയുടെ ചികിത്സാ ചെലവുകളാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. കുട്ടിക്ക് മികച്ച പരിചരണം ഉറപ്പു വരുത്തുമെന്ന് ഗൗതം അദാനി കുറിച്ചു.
” ചെറുപ്പത്തിൽ തന്നെ ലവ്‌ലി എന്ന ഈപെൺകുട്ടിയുടെ ബാല്യം അപഹരിക്കപ്പെട്ടതിൽ ദുഃഖമുണ്ട്. എന്നാൽ അതിനെ ഒന്നും വകവയ്‌ക്കാതെ ലവ്‌ലിയും അവളുടെ മുത്തശ്ശനും മുത്തശ്ശിയും സധൈര്യം പോരാടുന്നു. ഇതൊരു സാധാരണ ഇന്ത്യൻ കുടുംബമാണ്. അവർ ഒരിക്കലും തളരില്ല. കുടുംബത്തിന് വേണ്ട എല്ലാ പിന്തുണകളും അദാനി ഗ്രൂപ്പ് നൽകും. അവൾക്ക് വേണ്ട എല്ലാ പരിചരണങ്ങളും അദാനി ഗ്രൂപ്പ് നൽകുകയും മറ്റു കുട്ടികൾക്കൊപ്പം അവൾക്ക് പടിപടിയായി മുന്നേറാൻ സാധിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. ഞങ്ങൾ എല്ലാവരും ലവ്‌ലിക്കൊപ്പമുണ്ട്.”- അദാനി ഗ്രൂപ്പ് എക്‌സിൽ കുറിച്ചു.
ലവ്‌ലി കുഞ്ഞായിരുന്നപ്പോഴാണ് അവളെ വിട്ട് അമ്മ പോയത്. അമ്മയുടെ മരണ ശേഷം അവളുടെ പിതാവ് മറ്റൊരു വിവാഹം കഴിച്ച് ലവ്‌ലിയെ ഉപേക്ഷിച്ച് പോയി. ഇതോടെ മുത്തശ്ശനും മുത്തശ്ശിയുമായിരുന്നു ലവ്‌ലിയുടെ ലോകം. ദിവ്യാംഗയാണെന്ന വ്യത്യാസം അറിയിക്കാതെ അവളെ വളർത്താൻ മുത്തശ്ശനും മുത്തശ്ശിയും ശ്രമിച്ചിരുന്നു. കടുത്ത പ്രതിസന്ധികൾക്കിടയിലും നന്നായി പഠിച്ചു.
ലവ്‌ലിയുടെ ദുരവസ്ഥ ഒരു സ്വകാര്യ മാദ്ധ്യമത്തിൽ വന്നതോടെയാണ് ഗൗതം അദാനി കുട്ടിക്കുള്ള ചികിത്സാ ചെലവുകൾ ഏറ്റെടുത്ത് രംഗത്തെത്തിയത്. 1996 മുതൽ അദാനി ഫൗണ്ടേഷൻ ഇത്തരത്തിലുള്ള കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്.















