ന്യൂഡൽഹി : ശത്രുക്കളെ നേരിടാൻ ഇസ്രായേൽ വികസിപ്പിച്ച അണ്ടർവാട്ടർ സാങ്കേതികവിദ്യകൾ ഇന്ത്യയ്‌ക്ക് കൈമാറുന്നു . ഇന്ത്യൻ നാവികസേനയ്‌ക്കായി വളരെ നൂതനമായ സംവിധാനങ്ങൾ നിർമ്മിക്കാൻ പ്രാദേശിക കമ്പനികളെ പ്രാപ്തമാക്കുന്ന വിധത്തിലുള്ള സാങ്കേതികവിദ്യകളാണ് ഇവയെന്നാണ് സൂചന .
റാഫേൽ ഡിഫൻസ് കമ്പനി വികസിപ്പിച്ചെടുത്തതാണ് ഇസ്രായേലി സാങ്കേതിക വിദ്യകൾ. “മേക്ക് ഇൻ ഇന്ത്യ” നയത്തിന് അനുസൃതമായി ഇതുവഴി ഇന്ത്യയിൽ ഉൽപ്പാദനം നടത്തും. റാഫേലും ഇന്ത്യൻ കമ്പനിയായ ബഹരത് ഡൈനാമിക്‌സും തമ്മിൽ അടുത്തിടെ കരാർ ഒപ്പിട്ടിരുന്നു. ഈ കരാർ പ്രകാരം ബിഡിഎൽ റാഫേലിന്റെ അത്യാധുനിക അണ്ടർവാട്ടർ സംവിധാനങ്ങൾ നിർമ്മിക്കും.
ടോർപ്പിഡോകളിൽ നിന്ന് കപ്പലുകളെയും അന്തർവാഹിനികളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇസ്രായേലി കമ്പനിയുടെ അണ്ടർവാട്ടർ സംവിധാനങ്ങൾ. ഇത്തരത്തിൽ കപ്പലുകളെയും അന്തർവാഹിനികളെയും സംരക്ഷിക്കുന്ന ടോർബസ്റ്റർ ആണ് ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കുന്ന സംവിധാനം.
യുദ്ധമേഖലയിൽ, ടോർപ്പിഡോകളുടെ ഭീഷണി അന്തർവാഹിനികൾക്ക് മാത്രമല്ല, കപ്പലുകൾക്കും സങ്കീർണ്ണമായ വെല്ലുവിളികൾ ഉയർത്തുന്നു. കപ്പലുകൾക്കായുള്ള സമഗ്രമായ ടോർപ്പിഡോ പ്രതിരോധ സ്യൂട്ടിൽ വളരെ ഫലപ്രദമായ ബ്ലാക്ക്ഫിഷ്, മോങ്ക്ഫിഷ് ടോർപ്പിഡോ ഡിറ്റക്ഷൻ, അലേർട്ട് സോണാർ (ടിഡിഎഎസ്) ഹൾ മൗണ്ടഡ് സോണാർ (എച്ച്എംഎസ്) സംവിധാനങ്ങൾ ഉൾപ്പെടുന്നു. കപ്പലുകൾ കടലിലായിരിക്കുമ്പോൾ തുടർച്ചയായി പ്രവർത്തിക്കാനും, ടോർപ്പിഡോകളെ കണ്ടെത്താനും ഏറ്റവും പുതിയ സാങ്കേതികവിദ്യ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
കൂടാതെ, ടോർപ്പിഡോകളെ നിർവീര്യമാക്കാൻ കപ്പലുകളിൽ ഘടിപ്പിക്കാൻ കഴിയുന്ന റാഫേലിന്റെ പ്രത്യേക സംവിധാനവും സ്യൂട്ടിൽ ഉണ്ട്.















