റാഞ്ചി: എൻഡിഎ സഖ്യം അധികാരത്തിലെത്തിയാൽ ജ്ഞാൻവ്യാപിയിലെയും മഥുരയിലെ കൃഷ്ണ ഭൂമിയിലെയും കേസുകൾക്ക് അടിവര ഇട്ടുകൊണ്ട് ക്ഷേത്രങ്ങൾ പണിയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത്വ ബിശ്വ ശർമ്മ. 400-ൽ അധികം സീറ്റുകൾ ലഭിക്കുമെങ്കിൽ ഇവയൊക്കെയും നിറവേറ്റുമെന്ന് മന്ത്രി പറഞ്ഞു. ജാർഖണ്ഡിലെ ബൊക്കാറോയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഹിമന്ത്വ ബിശ്വ ശർമ്മ.
കഴിഞ്ഞ അഞ്ച് വർഷത്തെ നേട്ടങ്ങൾ വിവരിച്ചു കൊണ്ടാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. 300-ൽ അധികം സീറ്റുകൾ 2019-ൽ ലഭിച്ചപ്പോൾ അയോദ്ധ്യയിൽ രാമക്ഷേത്രം വരുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. ആ ദൗത്യം പൂർത്തീകരിച്ചു. ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കി, സിഎഎ നടപ്പിലാക്കിയെന്നും ശർമ്മ പറഞ്ഞു. ഞങ്ങളുടെ ജോലികൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല. മഥുരയിലെ കൃഷ്ണ ഭൂമിയിലും, ജ്ഞാൻവ്യാപിയിലും കേസുകൾ അവസാനിപ്പിച്ച് ക്ഷേത്രങ്ങൾ ഉയരും. ഇവയൊക്കെയും പൂർത്തിയാക്കണമെങ്കിൽ എൻഡിഎ സഖ്യത്തിന് 400 സീറ്റുകൾ നൽകുക.
കശ്മീരിന് രണ്ട് ഭാഗങ്ങളുണ്ട്. ഒരു ഭാഗം ഇന്ത്യക്കൊപ്പവും മറ്റൊരു ഭഗം പാകിസ്താനിലുമാണ്. പാക് അധിനിവേശ കശ്മീരിനെ ഞങ്ങൾ ഇന്ത്യയോടൊപ്പം ചേർക്കും. മോദി സർക്കാരിന് വൻ ഭൂരിപക്ഷം നൽകി അധിനിവേശ കശ്മീരിനെ നിങ്ങൾ വീണ്ടെടുക്കണം. ജാർഖണ്ഡിലെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രധാനമന്ത്രി എപ്പോഴും പ്രവർത്തിക്കാറുണ്ടന്നും ഹിമന്ത്വ ബിശ്വ ശർമ്മ വ്യക്തമാക്കി.
ജാർഖണ്ഡിലെ പാവപ്പെട്ടവർക്ക് 16 ലക്ഷം വീടുകൾ നിർമ്മിച്ചു. ആവാസ് യോജന, പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് വഴി 1 കോടി ആളുകൾക്ക് സൗജന്യ ചികിത്സ നൽകി. ഉജ്ജ്വല യോജനയുടെ കീഴിൽ 37 ലക്ഷം സ്ത്രീകൾക്ക് ഗാർഹിക സിലിണ്ടറുകൾ നൽകി, 21 ലക്ഷം കുടുംബങ്ങൾക്ക് ടാപ്പ് വാട്ടർ കണക്ഷനുകളും ലഭിച്ചു. ജവഹർലാൽ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും എത്ര പിന്നാക്ക ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവരെ വ്യവസായികളാക്കിയെന്ന് എനിക്ക് രാഗുൽ ഗാന്ധിയോട് ചോദിക്കണം. ഗോത്രവിഭാഗത്തിൽ നിന്നുള്ള വനിതയെ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാഷ്‌ട്രപതിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.