ബെംഗളൂരു: കനത്ത മഴയെ തുടർന്ന് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ ഹംപിയിലെ സാലു മണ്ഡപം തകർന്നുവീണു. വിരൂപാക്ഷ ക്ഷേത്ര പരിസരത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ സാലു മണ്ഡപമാണ് തകർന്നുവീണത്. ആർക്കിയോളജിക്കൽ സർവേയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്. ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിലാണ് മണ്ഡപം തകർന്നത്.
മണ്ഡപത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നടത്തുമെന്ന് സ്ഥലം സന്ദർശിച്ച ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. മൂന്ന് വർഷം മുമ്പ് സാലു മണ്ഡപം നവീകരക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ അന്ന് ആവശ്യം അവഗണിച്ചതിൽ വലിയ പ്രതിഷേധവും ഉയർന്നിരുന്നു
സാലു മണ്ഡപത്തിന്റെ അറ്റകുറ്റപ്പണികൾ അടുത്ത മാസം ആരംഭിക്കാനിരിക്കെയാണ് മണ്ഡപം തകർന്നതെന്ന് വിജയനഗര ഡെപ്യൂട്ടി കമ്മീഷണർ എംഎസ് ദിവാകർ പറഞ്ഞു. വിരൂപാക്ഷ ക്ഷേത്ര പരിസരത്ത് ജോലികൾ ആരംഭിച്ചിട്ടുണ്ട്. യുനെസ്‌കോയുടെയും ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെയും നിർദേശങ്ങളനുസരിച്ച് പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കാനായിരുന്നു പദ്ധതി.