കൊച്ചി: കൊച്ചി നഗരത്തിൽ അവയവ മാഫിയകൾ സജീവമെന്ന് വെളിപ്പെടുത്തൽ. കൊച്ചിയിലെ ലേക്‌ഷോർ ഉൾപ്പെടയുള്ള പ്രധാന ആശുപത്രികൾ കേന്ദ്രീകരിച്ചാണ് മാഫിയകളുടെ പ്രവർത്തനം. അവയവ ദാനത്തിന് ഏജന്റുമാർ കൈപ്പറ്റുന്നത് 25 ലക്ഷം രൂപവരെയാണ്. അവയവങ്ങൾ സ്വീകരിക്കുന്ന വിദേശികളിൽ നിന്നും ഇരട്ടിയിലേറെ തുക വാങ്ങിയാണ് കച്ചവടം. വൃക്ക നൽകിയ ഒരു സ്വകാര്യ ആശുപത്രി ജീവനക്കാരിയാണ് ജനം ടിവിയോട് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്ന സ്ത്രീയെ സമീപിച്ച ഏജന്റുമാർ പണം നൽകി വൃക്ക ദാനം ചെയ്യാൻ പ്രേരിപ്പിക്കുകയായിരുന്നു. 8.5 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെങ്കിലും ശസ്ത്രക്രിയയ്‌ക്ക് ശേഷം 3.5 ലക്ഷം രൂപ മാത്രമാണ് ഏജന്റുമാർ നൽകിയതെന്നും തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ബാക്കി തുക ചോദിക്കുമ്പോൾ ഇവർ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ ഏജന്റുമാർ ഇതിനു പ്രതിഫലമായി 25 ലക്ഷം രൂപയോളം സ്വീകർത്താവിൽ നിന്നും കൈപ്പറ്റിയതായും അവർ പറഞ്ഞു. കൊച്ചിയിലെ പ്രധാന ആശുപത്രികളിലെല്ലാം ഇത്തരത്തിൽ ഏജന്റുമാരുടെ സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവരുമായി ചില ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും വരെ ബന്ധമുണ്ടെന്നും ഇവർ പറയുന്നു.
സാധാരണക്കാരായ ആളുകളുടെ അവസ്ഥ ചൂഷണം ചെയ്ത് ലക്ഷങ്ങൾ കൈപ്പറ്റുന്ന 10ഓളം ഏജന്റുമാരെയും ആശുപത്രികളെയും തനിക്ക് അറിയാമെന്നും യുവതി പറയുന്നു. ഇത്തരത്തിൽ തൃശ്ശൂർ സ്വദേശിയായ സാബിത് നിരവധി ആളുകളെ കബളിപ്പിച്ച് അവയവ കച്ചവടത്തിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തതായുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും രാജ്യാന്തര തലത്തിലുള്ള അവയവ കച്ചവടത്തിൽ ഇനിയും കണ്ണികൾ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ.
തൃശൂരിലെ മുല്ലശ്ശേരിയിൽ ഉൾപ്പെടെ ഇത്തരത്തിൽ അവയവ കച്ചവടം നടത്തുന്നവരും ഇടനിലക്കാരും സജീവമാണെന്ന് മുല്ലശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് സിഎ സാബു മുഖ്യമന്ത്രിക്ക് അയച്ച കത്തും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്വാന്തനം ജീവകാരുണ്യ സമിതിയുടെ പ്രസിഡന്റ് കൂടിയാണ് സാബു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ ദാരിദ്ര്യം മുതലെടുത്താണ് അവയവ കച്ചവടത്തിന് മാഫിയകൾ പ്രേരിപ്പിക്കുന്നതെന്നും പരിശീലനം നേടിയ സ്ത്രീകൾ ഉൾപ്പെടെയുളളവർ ഈ മാഫിയയിൽ ഇടനിലക്കാരായി സജീവമാണെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.