എറണാകുളം: അവയവ വില്പനക്കായി ഇറാനിലേക്ക് മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാമാണ് അറസ്റ്റിലായത്. സംഘത്തിന്റെ സാമ്പത്തിക ഇടപാട് നടത്തുന്ന ആളാണ് സജിത്ത്. അവയവക്കടത്ത് സംഘത്തിന്റെ ഏജന്റായ തൃശൂർ സ്വദേശി സബിത്ത് നാസർ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടിയിലായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൂടുതൽ പേരുകൾ പുറത്ത് വന്നത്.
കേരളത്തിന് പുറമെ, ഹൈദരാബാദ്, ബംഗളൂരു,ഡൽഹി എന്നിവിടങ്ങളിൽ നിന്നും സംഘം മനുഷ്യക്കടത്ത് നടത്തിയിട്ടുണ്ട്. രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക് സംശയിക്കുന്ന കേസിൽ കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അവയവക്കടത്ത് സംഘത്തിലെ പ്രധാനികൾ ഉത്തരേന്ത്യക്കാരാണെന്ന് സാബിത്ത് ചോദ്യം ചെയ്യലിൽ പറഞ്ഞിരുന്നു. പണം വാങ്ങിയതിന്റെ തെളിവുകൾ അന്വേഷണ സംഘം മൊബൈൽ ഫോണിൽ കണ്ടെത്തിയിട്ടുണ്ട്. ഈ ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കും.
ആദ്യം നെടുമ്പാശ്ശേരിയില്‍ നിന്ന് കുവൈത്തിലേക്കും അവിടെ നിന്ന് ഇറാനിലേക്കുമാണ് ആളുകളെ കൊണ്ടുപോയിരുന്നത്. ഇങ്ങനെ അവയവക്കടത്തിനായി ആളുകളെ കൊണ്ടുപോയി തിരികെ വരുംവഴിയാണ് സബിത്ത് നാസര്‍ അറസ്റ്റിലായത്. അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ചെന്ന് വിവരം പുറത്തുവന്നിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയടക്കം ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിൽ ശസ്ത്രക്രിയക്കെത്തിച്ച് പണം വാങ്ങിയെടുത്തായും വ്യക്തമായിട്ടുണ്ട്.