തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിൽ ഹിന്ദു വോട്ടർമാർക്കിടയിൽ ചാഞ്ചല്യമുണ്ടായതായി എൽഡിഎഫ് സ്ഥാനാർത്ഥി വി. ജോയ്. കോൺഗ്രസിനും സിപിഎമ്മിനും വോട്ട് വിഹിതം കുറഞ്ഞു. ഈ വോട്ടാണ് എൻഡിഎയ്‌ക്ക് ലഭിച്ചതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഹിന്ദു വത്കരണം നാട്ടിൽ പ്രചരിപ്പിക്കുകയും മോദിക്ക് വേണ്ടി വോട്ട് ചോദിക്കുകയുമാണ് എൻഡിഎ ചെയ്തത്. ഹിന്ദു വോട്ടർമാർക്കിടയിൽ ചാഞ്ചല്യമുണ്ടായി. അത്തരത്തിൽ കുറച്ച് വോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിശോധന കഴിഞ്ഞാൽ മാത്രമേ ഇത് എത്രത്തോളം ആഴത്തിലേക്ക് പോയിട്ടുണ്ടോയെന്ന് പറയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് ആറ്റിങ്ങൽ മണ്ഡലം സാക്ഷ്യം വഹിച്ചത്. തുടക്കം മുതൽ ഒടുക്കം വരെ ശക്തമായ മത്സരമായിരുന്നു മണ്ഡലത്തിൽ. 684 വോട്ടുകൾക്കാണ് യുഡിഎഫിന്റെ സ്ഥാനാർത്ഥി അടൂർ പ്രകാശ് വിജയിച്ചത്. തപാൽ വോട്ടുകളിൽ സിപിഎം തർക്കം ഉന്നയിച്ചിരുന്നു. ഒടുവിൽ റീ കൗണ്ടിംഗിലും തോൽവിയായിരുന്നു സിപിഎമ്മിന്. മൂന്ന് മുന്നണികളും മൂന്ന് ലക്ഷത്തിന് മുകളിൽ വോട്ടുകൾ നേടി ഇഞ്ചോടിഞ്ച് മത്സരമാണ് കാഴ്ചവച്ചത്.
മണ്ഡലത്തിൽ എൻഡിഎ വൻ കുതിപ്പാണ് കാഴ്ച വച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 24.69 ശതമാനം വോട്ട് നേടിയെങ്കിൽ ഇത്തവണ 7.44 ശതമാനത്തിന്റെ കുതിപ്പാണുണ്ടായത്. യുഡിഎഫിന് 4.11 ശതമാനം വോട്ടുകളുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 15,823 വോട്ടിന്റെ കുറവാണ് എൽഡിഎഫിന് മണ്ഡലത്തിലുണ്ടായത്.















