കണ്ണൂർ: കണ്ണൂരിൽ സമാധാനം ഉറപ്പിക്കാനുളള എല്ലാ നടപടിയും പൊലീസ് സ്വീകരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയും നിയമസഭയിൽ പറഞ്ഞത്. പറമ്പിൽ കിടന്ന സ്റ്റീൽബോംബ് അറിയാതെ എടുത്ത് പരിശോധിച്ച വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ നിയമസഭയിലെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ അഭിപ്രായം തന്നെയാണ് സിപിഎം നേതാക്കളും പങ്കുവെക്കുന്നത്. എന്നാൽ വാസ്തവം എന്താണ്. രാഷ്‌ട്രീയ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഒരു ഭാഗത്ത് ശ്രമം നടക്കുമ്പോഴും സിപിഎമ്മിന്റെ നേതൃത്വത്തിൽ വൻ തോതിൽ ബോംബ് സംഭരണവും നിർമാണവുമൊക്കെ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സ്വന്തം പറമ്പിൽ പോലും ഇറങ്ങി നടക്കാൻ ഭയക്കേണ്ട സ്ഥിതിയാണുള്ളത്. ആൾത്താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചും ആളൊഴിഞ്ഞ പറമ്പുകളിലുമാണ് ഗത്യന്തരമില്ലാതെ ബോംബ് നിർമാണം. ഇതിന് പിന്നിലെ ഉദ്ദേശ്യലക്ഷ്യമെന്ത് എന്നത് ഇനിയും പുറത്തുവരേണ്ടതുണ്ട്.
കഴിഞ്ഞ ആറ് മാസത്തിനിടെ 15 ബോംബുകളാണ് ജില്ലയിൽ കണ്ടെത്തിയത്. അഞ്ച് വർഷത്തെ കണക്കെടുത്താൽ ബോംബുകളുടെ എണ്ണം 252-ലധികമാകും. മൂന്ന് വർഷത്തിനിടെ എട്ടിടത്ത് ബോംബുകൾ പൊട്ടിത്തെറിച്ചു. 1998-ന് ശേഷം സ്ഫോടനത്തിൽ പത്ത് പേരുടെ ജീവനാണ് നഷ്ടമായത്.
ചോറ്റുപാത്രത്തിലും പ്ലാസ്റ്റിക് ബോളിലും ഉൾപ്പടെ കണ്ണിൽ പെടുന്ന എന്തിലും വെടിമരുന്ന് നിറച്ച് പൊട്ടിക്കുകയാണ്. നടന്ന് പോകുന്ന വഴിയിലും വാഹനത്തിലുമൊക്കെ എത്തി ഇവ വർഷിക്കുന്നു. ബിജെപി പ്രവർത്തകന്റെ വീട്ടിന് നേരെ ബോബിടുന്നതിന്റെ ഭീതിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത് ഇതിനെ സാധൂകരിക്കുന്നതായിരുന്നു.
കരിമരുന്നും വെടിമരുന്നും പക വീട്ടാനായി പൊട്ടിക്കുമ്പോൾ ‘ഒറ്റപ്പെട്ട’ സംഭവമെന്ന ഓമനപ്പേരാണ് സർക്കാരും ഭരണകൂടവും സഖാക്കളും നൽകുന്നത്. എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങൾ വർദ്ധിക്കുന്ന കാര്യം ഇവർ അറിയുന്നില്ലേ എന്നാണ് ജനം ചോദിക്കുന്നത്. കണ്ണടച്ച് ഇരുട്ടാക്കി ഇവിടെ ഒന്നും നടന്നിട്ടില്ലെന്ന ഭാവം ഇനി വില പോകില്ല, ബോബിനെ ഭയന്ന് ഭയന്ന്, മരിക്കാൻ പോലും ഭയമില്ലാത്തവരായി മാറിയിരിക്കുകയാണ് കണ്ണൂരിലെ ജനങ്ങൾ. ജീവൻ പോലും വകവയ്‌ക്കാതെ അവർ പ്രതികരിച്ച് തുടങ്ങി.. കേരളത്തിന് പ്രതികരണശേഷി നഷ്ടപ്പെട്ടില്ലെന്ന് കുട്ടി സഖാക്കളെയും പാർട്ടിയെയും ഓർമപ്പെടുത്തുകയാണ് കണ്ണൂരിലെ ജനങ്ങൾ.
1998-ന് ശേഷം 20 ‘ഒറ്റപ്പെട്ട’ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കുഴിച്ചിട്ട ബോംബ് മണ്ണ് കിളയ്‌ക്കുന്നതിനിടെ വരെ പൊട്ടിത്തെറിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ഇരകളായ പലരും അവിടെയുണ്ട്. അതിൽ കുട്ടികളും പ്രായമായവരും വരെയുണ്ട്. ഒരു കേസിലും ആരാണ് ബോംബ് നിർമിച്ചത്, എന്തിനാണ് നിർമിച്ചത്, ആരാണ് ഒളിപ്പിച്ചത് എന്നൊന്നും രേഖപ്പെടുത്തിയിട്ടുമില്ല, കണ്ടെത്തിയിട്ടുമില്ല. പൊലീസിൽ വരെ അത്രയേറെ പിടിപ്പുള്ളവരുണ്ടെന്നും ജനങ്ങളെ സംരക്ഷിക്കേണ്ടവർ തന്നെ അക്രമികളെ സംരക്ഷിക്കുകയാണ്.
എല്ലാ തവണയും പോലെ എരഞ്ഞോളി സ്ഫോടന കേസും പൊലീസ് അന്വേഷിക്കും. ബോംബ് പൊട്ടിത്തെറിച്ച് പരിക്കേറ്റാൽ എക്സ്പ്ലോസീവ് ആക്ട് 3, 4 പ്രകാരം സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനാകും കേസ്. മരണം സംഭവിച്ചാൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം അവസാനിപ്പിക്കുന്നതാണ് പതിവ്.
നാടൻ ബോബുകളിൽ നൂൽബോംബ്, പെട്രോൾ ബോംബ്, സ്റ്റീൽ ബോംബ് എന്നിവയാണ് കണ്ണൂരിൽ വ്യാപകമായി ഉപയോഗിക്കുന്നത്. ഭീതി പരത്താനാണ് നൂൽ ബോംബ് പൊട്ടിക്കുന്നത്. എന്നാൽ മാരക പ്രഹരശേഷിയുള്ളവയാണ് മറ്റ് രണ്ട് ഇനങ്ങൾ. കുപ്പിച്ചിലും സ്റ്റീലുമാണ് ബോംബ് നിർമിക്കാനായി പ്രധാനമായും ഉപയോഗിക്കുന്നത്. കരിങ്കൽ ചീളും ആണിയും തുളഞ്ഞു കയറി മരണം വരെ സംഭവിക്കാം.















