കൊൽക്കത്ത: മമതാ സർക്കാരിന്റെ ജനദ്രോഹ നടപടികൾ തുറന്നുകാട്ടി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. മമതാ സർക്കാർ അക്രമം പ്രോത്സാഹിപ്പിക്കുകയാണെന്നും തെറ്റ് തിരുത്തിയില്ലെങ്കിൽ ഭരണഘടനാപരമായ നടപടി സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞു. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്ത് രണ്ട് വിപത്തുകളാണുള്ളത്. വ്യാപകമായ അക്രമവും അഴിമതിയും. ഇത് രണ്ടിനും സർക്കാരിന്റെ പിന്തുണയുണ്ട് എന്നതാണ് വളരെ ദുഃഖകരമായ കാര്യം. ആക്രമണം തടയേണ്ട ചുമതല സർക്കാരിനാണ്. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഒത്താശയോടെയാണ് ആക്രമണങ്ങൾ നടക്കുന്നത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഗ്രാമ പ്രദേശങ്ങളിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾ അക്രമം അഴിച്ചുവിട്ടു. അക്രമം നടന്ന സ്ഥലങ്ങൾ സന്ദർശിച്ച് അക്രമത്തിന് ഇരയായവരെ സന്ദർശിക്കാൻ എനിക്ക് സാധിച്ചു. ആക്രമണം നിയന്ത്രിക്കാൻ ബാധ്യസ്ഥരായ സർക്കാർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടി അക്രമത്തെ പ്രേത്സാഹിപ്പിക്കുന്നുവെന്ന് അവരെ കണ്ടപ്പോൾ എനിക്ക് വ്യക്തമായി.
വളരെ വ്യാപകമായ അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നത്. ഞാൻ ചാർജ് എടുത്തതിന് ശേഷം രണ്ട് മന്ത്രിമാർ ജയിലിൽ പോയി. മറ്റ് രണ്ട് മന്ത്രിമാർക്കെതിരെ അന്വേഷണം നടക്കുകയാണ്. ഏതെങ്കിലും പ്രധാനപ്പെട്ട വിഷയത്തെ കുറിച്ച് മന്ത്രിസഭയിൽ ചർച്ച ചെയ്യണമെന്ന് നിർദേശിക്കാനുള്ള അവകാശം ഗവർണർക്കുണ്ട്. ഇത് ഞാൻ ഉപയോഗിച്ചാലും ഫലം കാണാറില്ല. മമതാ സർക്കാർ അത് അവഗണിക്കുകയാണ് ചെയ്യുന്നത്.
സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ കുറിച്ചാണ് ധവളപത്രം ആവശ്യപ്പെട്ടിരിക്കുന്നത്. അഴിമതിക്കെതിരെ മറ്റ് റിപ്പോർട്ടുകൾ ആവശ്യപ്പെടും. ബംഗാളിൽ പരിസ്ഥിതി, വിദ്യാഭ്യാസം, ഗ്രാമ വികസനം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിലെ വളർച്ച മുരടിച്ചിരിക്കുകയാണ്. കേന്ദ്രം നൽകുന്ന ഫണ്ട് സംസ്ഥാന സർക്കാർ വകമാറ്റി ചെലവഴിക്കുന്നു. സംസ്ഥാന സർക്കാരിന് വരവിനേക്കാൾ ചെലവാണ് കൂടുതൽ. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ മനസിലാക്കി അവർ തന്നെ ജനങ്ങളെ ബോധിപ്പിക്കണം. അതിനാണ് ധവളപത്രം ആവശ്യപ്പെട്ടത്- ഗവർണർ പറഞ്ഞു.















