ന്യൂഡൽഹി: അഗ്‌നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് ഒരു കോടിയോളം രൂപ നഷ്ടപരിഹാരം നൽകിയതായി സ്ഥിരീകരിച്ച് സൈന്യം. അജയ് കുമാറിന്റെ ബന്ധുക്കൾക്ക് നഷ്ടപരിഹാര തുക നൽകിയില്ലെന്ന് രാഹുൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. രാഹുലിന്റെ വീഡിയോ പുറത്ത് വന്ന് രണ്ട് മണിക്കൂറുകൾക്കകമാണ് ഇത് സംബന്ധിച്ച് സൈന്യം ഔദ്യോഗിക വിശദീകരണം നൽകിയത്
അജയ് കുമാറിന്റെ കുടുംബത്തിന് ആദ്യ ഘട്ടമായി 98.39 ലക്ഷം രൂപ നൽകിയതായി എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ സൈന്യം വ്യക്തമാക്കി. പാർലമെന്റിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഗ്നിവീറുകൾക്ക് നൽകുന്ന നഷ്ടപരിഹാരം സംബന്ധിച്ച് കണക്കുകൾ സഹിതം വിശദീകരിച്ചിരുന്നു. സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണത്തോടെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള രാഹുലിന്റെ തന്ത്രം വീണ്ടും പൊളിഞ്ഞു.
*CLARIFICATION ON EMOLUMENTS TO AGNIVEER AJAY KUMAR*
Certain posts on Social Media have brought out that compensation hasn’t been paid to the Next of Kin of Agniveer Ajay Kumar who lost his life in the line of duty.
It is emphasised that the Indian Army salutes the supreme… pic.twitter.com/yMl9QhIbGM
— ADG PI – INDIAN ARMY (@adgpi) July 3, 2024
” ജോലിക്കിടെ ജീവൻ നഷ്ടപ്പെട്ട അഗ്നിവീർ അജയ് കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന് സോഷ്യൽ മീഡിയയിലെ ചില പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടു. അഗ്നിവീറിന്റെ ജീവത്യാഗത്തെ സൈന്യം അഭിവാദ്യം ചെയ്യുന്നു. പൂർണ്ണ സൈനിക ബഹുമതികളോടെയാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. മൊത്തം തുകയിൽ 98.39 ലക്ഷം രൂപ അഗ്നിവീറിന്റെ കുടുംബത്തിന് നൽകിക്കഴിഞ്ഞു . അഗ്നിവീർ സ്കീമിലെ വ്യവസ്ഥകൾ അനുസരിച്ച് ബാധകമായ, ഏകദേശം 67 ലക്ഷം രൂപയുടെ എക്‌സ്-ഗ്രേഷ്യയും മറ്റ് ആനുകൂല്യങ്ങളും, പൊലീസ് പരിശോധനയ്‌ക്ക് ശേഷം ഉടൻ തന്നെ നൽകും. മൊത്തം തുക ഏകദേശം 1.65 കോടി രൂപയാണ്. വീരമൃത്യു വരിച്ച അഗ്നിവീർ ഉൾപ്പെടെയുള്ള വീര ജവാൻമാരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വേഗത്തിൽ നൽകാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും”- പോസ്റ്റിലൂടെ വ്യക്തമാക്കി.
സൈന്യത്തിന്റെ ഔദ്യോഗിക കുറിപ്പിന് പിന്നാലെ ഇന്ത്യൻ സൈന്യം അഗ്നിവീരന്മാരുടെ ക്ഷേമത്തിന് പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് പ്രതിരോധമന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. അഗ്നീവീർ ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയാണെങ്കിൽ ധനസഹായം നൽകാറില്ലെന്ന രാഹുലിന്റെ വാദം തെറ്റാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. ഇതിനോടകം 1 കോടിരൂപ ധനസഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിന്റെ കള്ളപ്രചരണങ്ങൾക്കെതിരെ സ്പീക്കർക്ക് ബിജെപി പരാതിയും നൽകിയിരുന്നു.















