മോസ്കോ: ഇന്ത്യയെ അടുത്ത സുഹൃത്തായി കാണുന്നതിൽ റഷ്യക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതാദ്യമായാണ് തന്റെ റഷ്യൻ യാത്ര ലോകം മുഴുവനും ഉറ്റുനോക്കുന്നതെന്നും ക്രമിലിനിൽ നടന്ന ഇന്ത്യ-റഷ്യ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. റഷ്യ-യുക്രെയ്ൻ വിഷയത്തിൽ തുറന്ന ചർച്ച നടത്താൻ സാധിച്ചുവെന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യജീവൻ നഷ്ടമാകുന്നത് വേദനാജനകമായ കാര്യമാണ്. ചർച്ചയിലൂടെ സംഘർഷത്തിന് പരിഹാരം കാണണമെന്നും മോദി ആവശ്യപ്പെട്ടു.
Held productive discussions with President Putin at the Kremlin today. Our talks covered ways to diversify India-Russia cooperation in sectors such as trade, commerce, security, agriculture, technology and innovation. We attach great importance to boosting connectivity and… pic.twitter.com/JfiidtNYa8
— Narendra Modi (@narendramodi) July 9, 2024
റഷ്യൻ പ്രസിഡന്റും ഭരണകൂടവും ചേർന്ന് തനിക്കൊരുക്കിയ സ്വീകരണത്തിനും ആദരവിനും കൃതജ്ഞത രേഖപ്പെടുത്തിയ മോദി, തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറാൻ എൻഡിഎ സർക്കാരിന് കഴിഞ്ഞതിൽ പുടിൻ നൽകിയ അഭിനന്ദനങ്ങൾക്ക് നന്ദിയുണ്ടെന്നും എടുത്തുപറഞ്ഞു. കഴിഞ്ഞ മാർച്ചിൽ പുടിൻ നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന് ആശംസകൾ അറിയിക്കുന്നതായും മോദി കൂട്ടിച്ചേർത്തു.
വളരെ ആശങ്കാജനകമായ 5 വർഷങ്ങളാണ് കടന്നുപോയത്. ലോകത്തിന് മുഴുവനും മനുഷ്യരാശിക്കും വെല്ലുവിളി നിറഞ്ഞ 5 വർഷങ്ങൾ. നിരവധി പ്രശ്‌നങ്ങളിലൂടെ ഇന്ത്യക്കും കടന്നുപോകേണ്ടിവന്നു. ആദ്യം, കൊവിഡ് മഹാമാരി കാരണം ദുരിതമനുഭവിച്ചു. പിന്നീട് സംഘർഷങ്ങളുടെ കാലമായിരുന്നു. ലോകത്തിന്റെ വിവിധയിടങ്ങളിലെ സംഘർഷങ്ങൾ മനുഷ്യരാശിക്ക് നിരവധി പ്രതിസന്ധികളുണ്ടാക്കി. അത്തരമൊരു സാഹചര്യത്തിൽ ഭക്ഷ്യ-ഇന്ധന-വള പ്രതിസന്ധിയിലൂടെ ലോകം കടന്നുപോയപ്പോൾ രാസവളത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ കർഷകർ പ്രതിസന്ധി നേരിട്ടില്ല. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദവും സഹകരണവുമായിരുന്നു അതിന് കാരണം. കർഷകരുടെ താത്പര്യങ്ങളിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണ്. കർഷകാവശ്യങ്ങൾക്കായി റഷ്യയുമായുള്ള ഇന്ത്യയുടെ സഹകരണം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെന്നും പുടിനുമായുള്ള ഉഭയകക്ഷി ചർച്ചയിൽ മോദി പറഞ്ഞു.
ഇന്ധന ലഭ്യതയുടെ കാര്യത്തിൽ ലോകം വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്. എന്നാൽ റഷ്യയുടെ സഹകരണമുണ്ടായതിനാൽ ഇന്ത്യയിലെ സാധാരണക്കാർ പ്രതിസന്ധി കൂടാതെ രക്ഷപ്പെട്ടു. പെട്രോളും ഡീസലും കിട്ടാതെ ഇന്ത്യക്കാർക്ക് പ്രയാസപ്പെടേണ്ടി വന്നില്ല. അതുമാത്രമല്ല, ഇന്ത്യയും റഷ്യയും തമ്മിൽ ഒപ്പിട്ട ഇന്ധന കരാർ ആഗോളവിപണിക്ക് സ്ഥിരതയുണ്ടാകാൻ പരോക്ഷമായി സഹായിച്ചുവെന്ന കാര്യം ലോകം അംഗീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.















