മോസ്‌കോ; പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. ജി20, ബ്രിക്‌സ്, യുഎൻ തുടങ്ങിയ സംഘടനകളിലെ സഹകരണം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും നിർണായക ചർച്ചകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിര അംഗത്വം ലഭിക്കാൻ ഇന്ത്യയ്‌ക്ക് റഷ്യ പിന്തുണ നൽകുമെന്നും ലാവ്‌റോവ് ആവർത്തിച്ചു.
” പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദർശനം വലിയ വിജയമായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. ഉഭയകക്ഷി അജണ്ടയിൽ ഉണ്ടായിരുന്ന വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ചകൾ നടത്തി. ജി20, ബ്രിക്‌സ്, ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ, ഐക്യരാഷ്‌ട്രസഭയിലെ സഹകരണം, ആഗോള തലത്തിലുള്ള വിവിധ വിഷയങ്ങൾ എന്നിവയിൽ ചർച്ചകൾ നടന്നു. യുഎന്നിൽ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ആവശ്യത്തെ വളരെ ശക്തമായി തന്നെ ഞങ്ങൾ പിന്തുണയ്‌ക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രസിഡന്റ് പുടിന് 20 വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന ബന്ധമുണ്ട്. അതുകൊണ്ട് തന്നെ അവർ പരസ്പരം മനസിലാക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഉഭയകക്ഷി മേഖലകളിൽ ഉൾപ്പെടെ സഹകരണം ശക്തിപ്പെടുത്താൻ ഈ സന്ദർശനത്തിലൂടെ സാധിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലുള്ള ബന്ധത്തിന് ഊർജ്ജം പകരുന്ന കൂടിക്കാഴ്ചയാണിത്. ഇരുരാജ്യങ്ങളും ഉറച്ച സുഹൃത്തുക്കളായി നിലകൊള്ളുമെന്നും” ലാവ്‌റോവ് പറയുന്നു.
ഇരു നേതാക്കളും തമ്മിലുള്ള ബന്ധം ഈ കൂടിക്കാഴ്ചയിലൂടെ വീണ്ടും ശക്തമായിരിക്കുകയാണെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച ബഹുമതി ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും പുടിനും മോദിയും തമ്മിലുള്ള സൗഹൃദം സ്ഥിരീകരിക്കുന്നതുമായ നിമിഷമാണെന്നും ഡെനിസ് പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ ഇരുരാജ്യങ്ങളും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.














