ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ഡബിൾ ഡെക്കർ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടം ഏറെ വേദനാജനകമാണെന്നും അപകടത്തിൽ പ്രിയപ്പെവരെ നഷ്ടമായവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
“ഉത്തർപ്രദേശിലെ ഉന്നാവോയിൽ നടന്ന അപകടം ഏറെ വേദനാജനകമാണ്. അപകടത്തിൽ പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവർക്ക് എന്റെ അനുശോചനം. ഈ വിഷമഘട്ടത്തിൽ ദൈവം അവർക്ക് ശക്തിനൽകട്ടെ. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. സംസ്‌ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രാദേശിക ഭരണകൂടം ദുരന്ത ബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകും”. പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. കൂടാതെ അപകടത്തിൽ മരിച്ച ഓരോരുത്തരുടെയും കുടുംബാംഗങ്ങൾക്ക് ധനസഹായമായി 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50 ,000 രൂപയും വീതം നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
ഇന്ന് പുലർച്ചയോടെയാണ് രാജ്യത്തെ ഞെട്ടിച്ച അപകടമുണ്ടായത്. ബിഹാറിലെ സിതാമർഹിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ ഡെക്കർ ബസും ലഖ്‌നൗ-ആഗ്ര എക്‌സ്പ്രസ് വേയിൽ നിന്ന് പാലുമായി വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ 18 പേർക്കാണ് അപകടത്തിൽ ജീവൻ നഷ്‌ടമായത്.















