ഇടുക്കി: സിപിഎം ഭരിക്കുന്ന മൂന്നാർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്. 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. മാക്‌സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ച് പന്ത്രണ്ടേകാൽ കോടി രൂപയുടെ ക്രമക്കേട് നടത്തിയതായാണ് റിപ്പോർട്ടിൽ. സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ 22.53 കോടി രൂപ ചെലവഴിച്ചു. 31 കോടി രൂപ ചെലവിൽ വാങ്ങിയ റിസോർട്ടും അമ്യൂസ്‌മെന്റ് പാർക്കും മാക്‌സി മൂന്നാർ എന്ന സഹ കമ്പനി രൂപീകരിച്ച് ബാങ്കിന്റെ ഭരണ സമിതി അതിന് കീഴിലാക്കി. റിസോർട്ടിന്റെ 3 % ഓഹരികൾ സിപിഎം നേതാക്കളുടെ പേരിലാക്കിയെന്നുമാണ് ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തൽ.
സഹകരണസംഘ നിയമപ്രകാരമുള്ള ചട്ടങ്ങൾ പാലിക്കാതെയാണ് സഹ കമ്പനി രൂപീകരിച്ചത്. കമ്പനിയുടെ 97% ഓഹരിയും ബാങ്കിന്റെ പേരിലാണ്. 3 % ഓഹരിയാണ് സിപിഎം നേതാക്കളും മുൻ സെക്രട്ടറിയും ചേർന്ന് സ്വന്തമാക്കിയത്.50 കോടി രൂപ മുടക്കിയാണ് മൂന്നാർ സർവീസ് സഹകരണ ബാങ്ക് മൂന്ന് പദ്ധതികൾ ആരംഭിച്ചത്. റിസോർട്ട്, അമ്യൂസ്‌മെന്റ് പാർക്ക്, സിപ് ലൈൻ തുടങ്ങിയ പദ്ധതികളാണ് സഹകരണ ബാങ്ക് ആരംഭിച്ചത്. ഈ പദ്ധതികളാണ് സഹകമ്പനി രൂപീകരിച്ച് ആ പേരിലേക്ക് മാറ്റിയത്.
ബാങ്കിന്റെ സാമ്പത്തിക ഇടപാടിന്റെ റിപ്പോർട്ട് ഓഡിറ്റിംഗിന് ഹാജരാക്കിയ സമയത്ത് സഹകമ്പനിയിലേക്ക് മാറ്റിയ 3 വിനോദ സഞ്ചാര പദ്ധതികളുടെ ലാഭം എത്രയാണ് എന്നതിനെ കുറിച്ച് കണക്കുകളില്ല. ജോയിന്റ് രജിസ്ട്രാറുടെ അനുമതിയില്ലാതെ അധിക പണം നൽകിയാണ് റിസോർട്ട് വാങ്ങിയിരിക്കുന്നത്. സഹകമ്പനിയിലേക്ക് പദ്ധതികൾ മാറ്റിയതിനും സഹകരണ വകുപ്പിന്റെ അനുമതിയില്ല. സഹകരണ നിയമ ഭേദഗതി പ്രകാരം അംഗീകാരം നഷ്ടമാകുമെന്ന കാരണത്താൽ മാക്‌സി മൂന്നാറിന്റെ പ്രവർത്തനം അവസാനിപ്പിച്ചുവെന്നാണ് ബാങ്കിന്റെ വിശദീകരണം. കമ്പനിയുടെ വരവ് ചെലവ് കണക്കുകൾ സഹകരണ വകുപ്പിന് ബോധ്യപ്പെടുത്തി എന്നും അടുത്ത സാമ്പത്തിക വർഷത്തെ ഓഡിറ്റിംഗിൽ ഈ കാര്യം വ്യക്തമാകുമെന്നും ബാങ്ക് ഭരണസമിതി അറിയിച്ചു.