പ്രമുഖ നിർമാതാവും സംവിധായകനുമായ അരോമ മണിയുടെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ. ഫെയ്സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് മോഹൻലാൽ ദുഃഖം രേഖപ്പെടുത്തിയത്. സിനിമാ മേഖലയിലെ എല്ലാവർക്കും വഴികാട്ടിയും മാതൃകയുമാണ് അദ്ദേഹമെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
“മറക്കാനാവാത്ത ചലച്ചിത്ര സംഭാവനകൾ മലയാളത്തിന് നൽകിയ പ്രിയപ്പെട്ട അരോമ മണി സാർ നമ്മോട് വിടപറഞ്ഞു. മലയാള സിനിമയുടെ വളർച്ചയുടെ പാതയിൽ, കലാമൂല്യം കൊണ്ടും ജനപ്രീതികൊണ്ടും കാലാതീതമായി നിൽക്കുന്ന, എത്രയെത്ര ചിത്രങ്ങളാണ് മണി സാർ നിർമിച്ചു നൽകിയത്. 1970 മുതൽ ഇങ്ങോട്ടുള്ള നീണ്ട കാലയളവിൽ, എത്രയെത്ര ചലച്ചിത്ര പ്രതിഭകളെയാണ് അദ്ദേഹം കൈപിടിച്ചുയർത്തിയത്”.
“വ്യക്തിപരമായി എന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവുകൾ ആയിമാറിയ, ഇരുപതാം നൂറ്റാണ്ട്, ദൂരെ ദൂരെ ഒരു കൂടുകൂട്ടാം, സൂര്യഗായത്രി, ബാലേട്ടൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ മണി സാറിനോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായി. ‘എങ്ങനെ നീ മറക്കും’ സിനിമയിലെ ‘ദേവദാരു പൂത്തു’ തുടങ്ങി അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ മനോഹരങ്ങളായ ഗാനങ്ങൾ മലയാളത്തിന് എങ്ങനെ മറക്കാൻ സാധിക്കും…?”
“ഹൃദ്യമായ പെരുമാറ്റം കൊണ്ടും സ്നേഹോപദേശങ്ങൾ കൊണ്ടും മണി സാർ സിനിമാ മേഖലയിൽ എല്ലാവർക്കും ഒരു വഴികാട്ടിയും മാതൃകയുമായിരുന്നു. എന്നും എന്നെ നെഞ്ചോട് ചേർത്ത് പിടിച്ച ഗുരുതുല്യനായ വ്യക്തിത്വം. നികത്താനാവാത്ത നഷ്ടങ്ങളുടെ കൂട്ടത്തിൽ പ്രിയപ്പെട്ട മണിസാറും”- എന്ന് മോഹൻലാൽ കുറിച്ചു.















