നടി കുളപ്പുള്ളി ലീലയുടെ അമ്മ രുഗ്മിണി അന്തരിച്ചു. 97 വയസ്സായിരുന്നു. വൈകിട്ട് നാലു മണിക്ക് നോർത്ത് പറവൂർ ചെറിയപ്പിള്ളിയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുവരും. നാളെ പന്ത്രണ്ട് മണിക്കാണ് സംസ്കാരം.
ഭർത്താവും മക്കളും നഷ്ടപ്പെട്ട ലീല അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. അമ്മ കൂലിപ്പണി ചെയ്താണ് തന്നെ പോറ്റിയതെന്നും , നാടകത്തിന് പോവാന്‍ പറ്റിയതും നടിയായതും എല്ലാം അമ്മയുടെ ചങ്കൂറ്റം കൊണ്ടാണെന്നും ലീല മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു . ‘ അമ്മയ്‌ക്ക് ഇപ്പോഴിപ്പോള്‍ ഓര്‍മ്മ കുറവാണ്. ഇടയ്‌ക്ക് സരിഗമ പധനിസ പാടുന്നത് കേള്‍ക്കാം. അതും മുഴുമിപ്പിക്കില്ല. പണ്ടൊക്കെ ഉദ്ഘാടനങ്ങള്‍ക്ക് പോകുമ്പോള്‍ സ്റ്റേജില്‍ എന്തെങ്കിലും തമാശപരിപ്പാടികള്‍ അവതരിപ്പിക്കും. ഇപ്പോള്‍ അമ്മയെക്കുറിച്ച് ഞാന്‍ എഴുതിയ പാട്ടുകള്‍ പാടും.എനിക്ക് നാട്ടില്‍ കുറേ മക്കളും പേരക്കുട്ടികളുമുണ്ട്. പിന്നെ കുഞ്ഞിനെ പോലൊരു അമ്മയുണ്ട്. എന്റെ അമ്മ ‘ എന്നാണ് ലീല അമ്മയെ കുറിച്ച് പറഞ്ഞത് .
പരേതനായ കൃഷ്ണകുമാർ ആണ് ലീലയുടെ ഭർത്താവ്. രണ്ട് ആണ്മക്കളായിരുന്നു ലീലയ്‌ക്ക് . ഒരാള്‍ ജനിച്ചതിന്റെ എട്ടാം നാളിലും മറ്റൊരാള്‍ പതിമൂന്നാം വയസിലും മരണപ്പെട്ടു.















