ആലപ്പുഴ: അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കേരളത്തിലെ ഏറ്റവും വലിയ കാലിത്തീറ്റ ഫാക്ടറിയായ ചേർത്തല പട്ടണക്കാട് മിൽമ കാലിത്തീറ്റ ഫാക്ടറിയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് പിന്തുണയുമായി ശോഭ സുരേന്ദ്രൻ. വിഷയത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ശോഭ ആവശ്യപ്പെട്ടു. എംഎൽഎയുടെയും, എം.പിയുടെയും, സംസ്ഥാന സർക്കാരിന്റെയും, മിൽമ ഭരണസമിതിയുടെയും അനാസ്ഥ അവസാനിപ്പിച്ച് അടിയന്തര ഇടപെടൽ പ്രസ്തുത വിഷയത്തിൽ ഉണ്ടാവണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
കുറച്ച് നാൾ മുൻപ് വരെ 400 മെട്രിക് ടൺ വരെ കാലിത്തീറ്റ ഉൽപാദിപ്പിച്ചിരുന്ന കമ്പനിയിൽ ഇപ്പോൾ 100 മെട്രിക് ടൺ പോലും ഉത്പാദനമില്ല. ഉൽപാദനം കുറഞ്ഞത് ഫാക്ടറിയിലെ അറ്റാച്ച്ഡ് വിഭാഗത്തിലുള്ള 115 തൊഴിലാളികളെയാണ് പ്രതിസന്ധിയിലാക്കിയത്. ഇതോടെയാണ് തൊഴിലാളികൾ സമരം ചെയ്യുന്നത്. ജോലി തടസപ്പെടുത്താതെയാണ് തൊഴിലാളികൾ സമരം നടത്തുന്നത്.
സംസ്ഥാനത്തെ 3,200-ഓളം വരുന്ന ക്ഷീരസംഘങ്ങളിൽ സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ വിൽപന നടത്താൻ സർക്കാർ അംഗീകാരം നൽകിയതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്. സ്വകാര്യ കമ്പനികളെ സഹായിക്കാനുള്ള നടപടികളാണ് മാനേജ്മെൻ്റ് നടത്തുന്നതെന്നാണ് ആരോപണം. ദിനംപ്രതി 4,000 ചാക്ക് കാലിത്തീറ്റ വിതരണം ചെയ്തിരുന്ന സ്ഥാനത്തിപ്പോൾ ആയിരം ചാക്ക് കാലിത്തീറ്റപോലും ഉൽപാദിപ്പിക്കുന്നില്ല. കോടികൾ മുടക്കി നിർമിച്ച തവിട് സൈലോ പ്ലാൻ്റും പ്രവർത്തനരഹിതമായി കിടക്കുകയാണ്.















