പി ആർ ശ്രീജേഷിന്റെ അടുത്ത റോൾ എന്തെന്ന് ഒളിമ്പിക്‌സിന് ശേഷം തീരുമാനിക്കുമെന്ന് ഇന്ത്യൻ ഹോക്കി ടീം പരിശീലകൻ ക്രെയ്ഗ് ഫുൾട്ടൻ. ഇന്ത്യക്ക് അഭിമാനകരമായ ഫലമാകും പാരിസിൽ ഉണ്ടാകുക. പരിചയ സമ്പന്നരായ താരങ്ങൾ ഉണ്ടെങ്കിലെ വലിയ ടൂർണമെന്റുകളിൽ ജയിക്കാനാവൂ എന്നും ഫുൾട്ടൻ പറഞ്ഞു.
”ഒളിമ്പിക്‌സിൽ ഒരു ടീമിനെയും വിലകുറച്ച് കാണാനാകില്ല. ആർക്കും ആരെയും തോൽപ്പിക്കാനാവും. കടുത്ത മത്സരമാണ് നടക്കുന്നത്. ആക്രമിച്ച് കളിക്കുന്നതാണ് ടീമിന്റെ ശക്തി. സെറ്റ്പീസും ഗോൾകീപ്പിംഗും മികച്ചതാണ്. ഈ ടീമിനെ ഞാൻ പൂർണമായും പിന്തുണയ്‌ക്കുന്നു. ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചു തുടങ്ങിയിട്ട് 13 മാസമേ ആയിട്ടുള്ളൂ. ബെൽജിയം പോലുള്ള മികച്ച ടീമുകളെ തോൽപ്പിക്കണമെങ്കിൽ പരിചയസമ്പന്നരായ താരങ്ങൾ ടീമിൽ വേണം. രാജ്യത്തിനും ഹോക്കിക്കും അഭിമാനമാണ് ശ്രീജേഷ്. മികച്ച താരമാണ് അദ്ദേഹം. മികച്ച ടൂർണമെന്റാകും പാരിസിലേത്. എല്ലാവരുടെയും പിന്തുണ ടീമിന് ആവശ്യമാണ്. അത് ഞങ്ങൾക്ക് മികച്ച ഫലം കണ്ടെത്താനുള്ള പ്രോത്സാഹനം നൽകും. ” പരിശീലകൻ പറഞ്ഞു.
പാരിസ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യൻ ടീം സ്വർണം നേടുമെന്ന് നായകൻ ഹർമൻപ്രീത് സിംഗ് പറഞ്ഞു. മികച്ച ടീമാണ് പാരിസിൽ മത്സരിക്കുന്നത്. ടോക്കിയോയിലെ മെഡൽ നേട്ടം ആത്മവിശ്വാസം ഉയർത്തി. ടീമിനെ സംബന്ധിച്ച് ഇത് സ്‌പെഷ്യൽ ടൂർണമെന്റാണ്. ശ്രീജേഷിനായി ജയിക്കുക എന്നതാണ് തങ്ങൾക്ക് മുന്നിലുള്ള ലക്ഷ്യമെന്നും നായകൻ വ്യക്തമാക്കി.
ഇന്നലെയാണ് പി ആർ ശ്രീജേഷ് വിരമിക്കൽ പ്രഖ്യാപിച്ചത്. പാരിസ് ഒളിമ്പിക്‌സിലാകും താൻ അവസാനമായി രാജ്യത്തിന് വേണ്ടി ഗോൾവല കാക്കുകയെന്ന് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് താരം പറഞ്ഞത്. വിരമിച്ചശേഷം ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീമിന്റെ സഹപരിശീലകനാകുമെന്നും സൂചനയുണ്ട്.















