കുറച്ചായി മലയാളിയുടെ മത്തിക്ക് ഇത്തിരി ഗമയാണ്. കരീമിനിനെയും നെയ്മീനിനെയും കടത്തിവെട്ടിയാണ് ചാള വില കുതിച്ചത്. ട്രോളിംഗ് ആരംഭിച്ചതോടെയായിരുന്നു മത്തിയുടെ വിലയേറിയത്. ലഭ്യത കുറവ് തന്നെയായിരുന്നു പ്രധാന കാരണം.
മാസങ്ങളായി കാര്യമായി മത്സ്യം ലഭിക്കാതെ ദുരിതത്തിലായിരുന്ന തൊഴിലാളികൾക്കും വള്ള ഉടമകൾക്കും കഴിഞ്ഞ ദിവസം ആശ്വസത്തിന്റേതായിരുന്നു. കോഴിക്കോട് അഴീക്കോട് നിന്ന് കടലിൽ പോയ വള്ളങ്ങൾക്ക് ലഭിച്ചത് ഒന്നരക്കോടിയുടെ ചാളയാണ്. തീരത്ത് ഇത്രയും തുകയ്‌ക്ക് ലേലത്തിൽ പോകുന്നത് ആദ്യമായാണ്.
എട്ട് വള്ളങ്ങൾക്കാണ് ഇത്രയും രൂപയുടെ മീൻ ലഭിച്ചത്. തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ള വള്ളങ്ങളാണിവ. അഴീക്കോട് ജെട്ടിയിലെ ലാൻഡിംഗ് സെന്ററിലാണ് വള്ളങ്ങൾ അടുപ്പിച്ചത്. രണ്ടാഴ്ച മുൻപ് അഴീക്കോട് നിന്ന് കടലിൽ പോയ വള്ളങ്ങൾക്ക് ലക്ഷങ്ങളുടെ ചെമ്മീനും ലഭിച്ചിരുന്നു.
നിലവിൽ മത്തിക്ക് 200-ലേറെ രൂപയാണ് വില. രണ്ടാഴ്ച മുൻപ് കിലോയ്‌ക്ക് 350 രൂപ വരെ എത്തിയിരുന്നു.















