ന്യൂഡൽഹി: ജൂൺ 25ന് ‘ഭരണഘടനാ ഹത്യാ ദിന’മായി (സംവിധാൻ ഹത്യാ ദിവസ്) പ്രഖ്യാപിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. സംവിധാൻ ഹത്യാ ദിവസ് ആചരിക്കുന്നത് ഭരണഘടനയെ അവഹേളിക്കുന്നതായി ഒരുതരത്തിലും കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
അധികാര ദുർവിനിയോഗത്തെയും ഭരണഘടനാ വ്യവസ്ഥകളുടെ ദുരുപയോഗത്തെയുമാണ് വിജ്ഞാപനം സൂചിപ്പിക്കുന്നത്. ഈയൊരു വ്യാഖ്യാനത്തിന്റെ പശ്ചാത്തലത്തിലാണ് ഹത്യ, സംവിധാൻ എന്നീ വാക്കുകൾ വിജ്ഞാപനത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യൻ ഭരണഘടനയ്‌ക്കൊപ്പം ‘ഹത്യ’ എന്ന പദം ഉപയോഗിച്ചത് അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടി സമീർ മാലിക് എന്നയാളായിരുന്നു കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ഹത്യ എന്ന പദപ്രയോഗം ഭരണഘടനയെ അപമാനിക്കുന്നതാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
കഴിഞ്ഞ ജൂലൈ 12നായിരുന്നു ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിനമായ ജൂൺ 25 ഇനിമുതൽ ‘സംവിധാൻ ഹത്യാ ദിവസ്’ ആണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. മനുഷ്യത്വരഹിതമായ നടപടിക്ക് ഇരയായവർക്കും അടിയന്തരാവസ്ഥയുടെ പീഡനമേറ്റവർക്കും വേണ്ടിയാണ് സംവിധാൻ ഹത്യാ ദിവസ് സമർപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു.















