വയനാട്: ഉരുൾപൊട്ടൽ നാശം വിതച്ച മുണ്ടക്കൈയിലേക്ക് എത്തിപ്പെടുന്നതിന് താത്കാലിക പാലം നിർമിച്ച് സൈന്യം. മദ്രാസ് മിലിട്ടറി എഞ്ചിനീയറിംഗ് സംഘമാണ് 330 അടി നീളത്തിലുള്ള താത്കാലിക പാലം നിർമിച്ചത്. ഇതോടെ ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളിലേക്ക് ദൗത്യസംഘത്തിന് എത്തിപ്പെടാൻ സാധിക്കും. പാലം നിർമിക്കുന്നത് വരെ വടം കെട്ടിയായിരുന്നു രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. പാലം നിർമിക്കാനാവശ്യമായ സാധന സാമഗ്രികൾ ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് ആകാശ മാർഗമാണ് കൊണ്ടുവന്നതെന്ന് ഡിഫഎൻസ് പിആർഒ അതുൽ പിള്ള അറിയിച്ചു.
വ്യോമസേനയുടെ ഹെലികോപ്റ്റർ വയനാട്ടിലെ ദുന്തഭൂമിയിലെത്തി. മുണ്ടക്കൈയിൽ തകർന്ന പാലത്തിനരികെ അതീവ ശ്രദ്ധയോടെയായിരുന്നു വ്യോമസേനയുടെ കോപ്റ്റർ ലാൻഡ് ചെയ്തത്. പരിക്കേറ്റവരെ, വയോധികരെ, കുട്ടികളെ ഹെലികോപ്റ്ററിൽ കയറ്റി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയാണ്. മറ്റുള്ളവരെ എയർലിഫ്റ്റ് ചെയ്യും. രാവിലെ മുതൽ കാലാവസ്ഥ പ്രതികൂലമായിരുന്നതിനാൽ വ്യോമസേനയുടെ ഹെലികോപ്റ്ററിന് ദുരന്തമുഖത്തേക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. വൈകിട്ട് മഴ മാറി നിന്നതോടെയാണ് വ്യോമസേനയ്‌ക്ക് ദുരന്തമുഖത്തേക്ക് എത്താൻ സാധിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണി വരെയുള്ള കണക്കുകൾ പ്രകാരം 116 പേരുടെ മരണം സ്ഥിരീകരിച്ചു.















