ന്യൂയോർക്ക്: യുഎസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാന് വേണ്ടി രഹസ്യമായി വിവരം നൽകിയ പാക് പൗരൻ കൂടുതൽ അമേരിക്കൻ നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്. 46-കാരനായ ആസിഫ് മെർച്ചൻ്റാണ് ട്രംപിനെ വധിക്കാൻ ശ്രമം നടത്തുന്നതിന് തലേന്ന് അറസ്റ്റിലായത്. ഇയാൾ ഉന്നത നേതാക്കളെ വധിക്കാനായി 5,000 ഡോളറിന് ന്യൂയോർക്കിൽ വാടക കൊലയാളിയെ ഏർപ്പാടാക്കിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ഇറാനിൽ കുറച്ചുകാലം താമസിച്ചതിന് പിന്നാലെ പാകിസ്താനിലേക്ക് ആസിഫ് മടങ്ങിയിരുന്നുവെന്നും തുടർന്നാണ് ന്യൂയോർക്കിലെത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. കൊലപതാകത്തിനായി സഹായം ആവശ്യപ്പെട്ടാണ് ഇയാൾ ഇറാനിലെത്തിയതെന്നാണ് റിപ്പോർട്ട്. ഇവിടെ വിപുലമായ പദ്ധതിയിട്ടു. ഇറാൻ, സിറിയ, ഇറാഖ് എന്നിവിടങ്ങളിൽ ഇയാൾ നിരന്തരം യാത്ര ചെയ്തിരുന്നു. ഒരു രാഷ്‌ട്രീയ വ്യക്തിയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് അവിടെ നടത്തിയത്. പേരെടുത്ത് പറയുന്നില്ലെങ്കിലും ട്രംപിലേക്കാണ് ഗൂഢാലോചന വിരൽചൂണ്ടുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഗൂഢാലോചന നടത്തുന്നുവെന്ന രഹസ്യ റിപ്പോർട്ടിന് പിന്നാലെ ട്രംപിന്റെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. അടുത്തിടെ നടന്ന റാലിയിൽ ട്രംപിനെതിരെ വെടിവയ്പ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചെവിയിൽ നിന്ന് രക്തം വരുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.















