മുംബൈ : വഖഫ് ബോർഡ് കൈവശപ്പെടുത്തിയ ഭൂമി തിരികെപ്പിടിച്ച് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ.ഛത്രപതി സംഭാജി നഗറിൽ വഖഫ് ബോർഡ് കൈവശപ്പെടുത്തിയ മൈതാനം രാജ്യാന്തര ഫുട്ബോൾ സ്റ്റേഡിയമാക്കി മാറ്റാനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ.
അംഖാസ് മൈതാൻ എന്ന ഭൂമിയ്‌ക്ക് മേൽ ഏറെക്കാലമായി വഖഫ് ഈ ഭൂമിയിൽ അവകാശവാദം ഉന്നയിക്കുകയായിരുന്നു. എന്നാൽ ഈ ഭൂമിയിൽ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കാനുള്ള തീരുമാനം മഹാരാഷ്‌ട്ര സർക്കാർ ബുധനാഴ്ച പ്രഖ്യാപിക്കുകയായിരുന്നു. മന്ത്രിമാർ സർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
ന്യൂനപക്ഷ വികസന, മന്ത്രി അബ്ദുൾ സത്താറിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത് . മഹാരാഷ്‌ട്ര കായിക മന്ത്രി സഞ്ജയ് ബൻസോഡും യോഗത്തിൽ പങ്കെടുത്തു. രാജ്യാന്തര ഫുട്ബോൾ സ്റ്റേഡിയം നിർമിക്കാനുള്ള നിർദേശം എത്രയും വേഗം കായിക വകുപ്പിന് അയക്കാൻ മന്ത്രി സംഭാജി നഗർ ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകി.
മുമ്പ് വലിയ സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ ഈമൈതാനം ഉപയോഗിച്ചിരുന്നു. 2018-ൽ ദഅ്വത്-ഇ-ഇസ്‌ലാമി ഈ മൈതാനത്ത് വലിയ സമ്മേളനം സംഘടിപ്പിച്ചിരുന്നു.കൂടാതെ എഐഎംഐഎം തലവനും എംപിയുമായ അസദുദ്ദീൻ ഒവൈസിയും ഈ മൈതാനത്ത് തന്റെ രാഷ്‌ട്രീയ റാലികൾ നടത്താറുണ്ട്.















