ചെന്നൈ : തമിഴ്നാട്ടിൽ 15 നൂറ്റാണ്ടിലെ വിഷ്ണുവിഗ്രഹം തമിഴ്‌നാട് പോലീസിന്റെ ഐഡൽ വിംഗ് പിടിച്ചെടുത്തു . കേസിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. രണ്ട് കോടി രൂപ വിലമതിക്കുന്നതാണ് വിഗ്രഹം. തഞ്ചാവൂർ-തിരിച്ചിറപ്പള്ളി ദേശീയപാതയിൽ മേലത്തിരുവിഴപ്പട്ടിയിൽ വെച്ചാണ് കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന രണ്ടരയടി ഉയരമുള്ള വിഷ്ണുവിഗ്രഹം കണ്ടെടുത്തത്.
രഹസ്യവിവരത്തെത്തുടർന്ന് പോലീസ്, ഐഡൽ വിംഗിന്റെ ഏകോപനത്തോടെ ദേശീയ പാതയിൽ വാഹനപരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് വിഗ്രഹം കണ്ടെത്തിയത്.രാജേന്ദ്രൻ, രാജ്കുമാർ, ദിനേശ്, ജയശങ്കർ, വിജയ്, ഹാരിസ്, അജിത്കുമാർ എന്നിവരാണ് അറസ്റ്റിലായത്. 12 വർഷം മുമ്പ് തൊഴുവൂർ പുഴയോരത്ത് മണ്ണുനീക്കുന്നതിനിടെ തന്റെ പിതാവിന് ലഭിച്ചതാണ് വിഗ്രഹമെന്നാണ് ദിനേശ് പോലീസിനോട് പറഞ്ഞത്.
വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനുപകരം വിഗ്രഹം ഒരു കാലിത്തൊഴുത്തിൽ സൂക്ഷിച്ചു. പിതാവിന്റെ മരണശേഷം, വിഗ്രഹം വിൽക്കാൻ ശ്രമിക്കുകയായിരുവെന്ന് ദിനേശ് പറഞ്ഞു. എന്നാൽ വിഗ്രഹം ഏതെങ്കിലും ക്ഷേത്രത്തിൽ നിന്ന് മോഷണം പോയതാകാമെന്നാണ് അധികൃതരുടെ സംശയം















