ഇൻഡോർ: വെളുത്തുള്ളി പച്ചക്കറിയാണോ സുഗന്ധവ്യഞ്ജനമാണോ എന്ന കൺഫ്യൂഷൻ ഇനി ഇല്ല. പതിറ്റാണ്ടുകൾ നീണ്ട വ്യവഹാരത്തിന് വിരമാമിട്ട്, വെളുത്തുള്ളിയെ പച്ചക്കറിയായി മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് പ്രഖ്യാപിച്ചു. എന്നാൽ സുഗന്ധവ്യഞ്ജന വിപണികളിൽ വെളുത്തുള്ളി വിൽക്കാനും കോടതി അനുവാദം നൽകി.
2015ൽ മദ്ധ്യപ്രദേശിലെ ഒരു കർഷക സംഘടന വെളുത്തുള്ളിയെ പച്ചക്കറിയായി കണക്കാക്കണമെന്ന് മാണ്ഡി ബോർഡിനോട് ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. 1972-ലെ അഗ്രികൾച്ചറൽ പ്രൊഡക്‌സ് മാർക്കറ്റ് കമ്മിറ്റി ആക്‌ട് പ്രകാരം വെളുത്തുള്ളിയെ ഒരു സുഗന്ധവ്യഞ്ജന പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഉരുളക്കിഴങ്ങ്, സവാള, വെളുത്തുള്ളി കമ്മീഷൻ കോടതിയെ സമീപിച്ചു. 2017-ൽ, അസോസിയേഷന് അനുകൂലമായി വിധി വന്നു. വിധിയിൽ സമിശ്ര പ്രതികരണങ്ങൾ ഉണ്ടായി. കർഷകരെക്കാൾ കമ്മീഷൻ ഏജന്റുമാർക്കാണ് പ്രയോജനം ചെയ്യുമെന്നായിരുന്നു പ്രധാന ആക്ഷേപം.
വർഷങ്ങൾ നീണ്ട വ്യവഹാരങ്ങൾക്കാണ് ഇൻഡോർ കോടതിയുടെ വിധിയോടെ അവസാനമായത്. കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ വിപണിയിൽ വിൽക്കാനാകുന്ന സമ്പ്രദായവും കോടതി പുനഃസ്ഥാപിച്ചു.















