കൊച്ചി: മലയാള സിനിമ സ്ത്രീ സൗഹൃദ വേദിയെന്ന് നടൻ ജയൻ ചേർത്തല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അമ്മ സംഘടന വൈസ് പ്രസിഡന്റ് കൂടിയായ നടൻ.
” ഇത് എവിടെയാണ് സംഭവിച്ചത്, ആർക്കാണ് സംഭവിച്ചത്. ആരാണ് പരാതിപ്പെട്ടത്, ഇതിനെ കുറിച്ചൊന്നും വ്യക്തതയില്ല. ആർക്കും ആരെ കുറിച്ചും ആരോപണം ഉന്നയിക്കാവുന്ന കാലത്തല്ലേ ജീവിക്കുന്നത്. സത്യം അറിഞ്ഞാൽ ഉറപ്പായും സ്ത്രീ പക്ഷത്ത് തന്നെ നിൽക്കൂ. എത്രയോ സ്ത്രീകൾ നമ്മളോട് ഇടപെട്ട് വർക്ക് ചെയ്യുന്നു. അത്രയും സുരക്ഷിതത്വം ഉണ്ടെന്ന് ഉറുപ്പുള്ളത് കൊണ്ടല്ലേ അവർ ഇന്റാക്ട് ചെയ്ത് ജോലി ചെയ്യുന്നത്. ആ ഉറപ്പ് നമ്മളെന്തായാലും കാത്തുസൂക്ഷിക്കുക തന്നെ ചെയ്യും”, ജയൻ പറഞ്ഞു.
റിപ്പോർട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് നിലപാടാണ് അമ്മ ജനറൽ സെക്രട്ടറിയായ സിദ്ദീഖ് സ്വീകരിച്ചത്. സിനിമാ മേഖലയിൽ സ്ത്രീകൾക്കെതിരെ വിവേചനം നടക്കുന്നുണ്ടെങ്കിൽ സംഭവം വിശദമായി പരിശോധിക്കേണ്ടതുണ്ട്. ആരെല്ലാമാണ് പരാതിപ്പെട്ടിരിക്കുന്നത്, ആർക്കെല്ലാം എതിരെയാണ് പരാതി എന്നെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനാൽ റിപ്പോർട്ട് വിശദമായി പഠിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടിലെ ചില വരികൾ മാത്രമാണ് മാദ്ധ്യമങ്ങൾ കാണിക്കുന്നത്. വിശദമായി പഠിച്ചിട്ട് എന്തൊക്കെ ചെയ്യാം എന്ന് പരിശോധിക്കുമെന്ന് നടനും അമ്മ ജോയിന്റ് സെക്രട്ടറിയുമായ ബാബുരാജ് വ്യക്തമാക്കി.
സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി 233 പേജുള്ള റിപ്പോർട്ടാണ് പുറത്ത് വിട്ടിട്ടുള്ളത്. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്നത് അതിക്രൂരമായ ലൈംഗീക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.















