കാസർകോട്: ഇസ്ലാം മതം സ്വീകരിക്കാതെ പള്ളിമുറ്റത്തെത്തിയതിന് കുടുബത്തെ മർദ്ദിച്ചതായി പരാതി. കാസർകോട് മഞ്ചേര്വം അബ്ദുൾ നിസാമുദ്ദീനെയും ഭാര്യ അഞ്ജലിയെയും പള്ളിയിൽ വിളിച്ചു വരുത്തി മർദ്ദിച്ചുവെന്നാണ് ആരോപണം. അമ്പലത്തിൽ ഓടി കയറിയതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചുവെന്നും നിസാമുദ്ദീൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
മഞ്ചേര്വത്ത് ഐടി സ്ഥാപനം നടത്തുകയാണ് അബ്ദുൾ നിസാമുദ്ദീനും ഭാര്യയും. ഓഫീസിലെ മറ്റൊരു സ്റ്റാഫും ബന്ധുവുമായ റാഫീക്കുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാര ചർച്ച എന്ന പേരിലാണ് ഇവരെ പള്ളിയിലേക്ക് വിളിപ്പിച്ചത്. എന്നാൽ പർദ്ദ ധരിക്കാതെയും ഇസ്ലാം മതം സ്വീകരിക്കാതെയും അഞ്ജലി പള്ളിയിലേക്കെത്തിയത് പള്ളിയിലുള്ളവരെ പ്രകോപിതരാക്കുകയായിരുന്നു.
ഹിന്ദുക്കൾക്കൊപ്പം കൂടി ഹിന്ദു പെൺകുട്ടിയെ പള്ളിമുറ്റത്ത് കയറ്റിയെന്ന് പറഞ്ഞ് നിസാമുദ്ദീനെയും ഭാര്യയെയും ഇവർ മർദ്ദിച്ചു. തന്റെ തലയ്ക്കടിച്ചുവെന്നും തന്നെ അപമാനിക്കാൻ ശ്രമിച്ചെന്നും അഞ്ജലി പറഞ്ഞു. മർദ്ദനം അതിര് കടന്നതോടെ ഇവർ സമീപത്തെ അമ്പലത്തിൽ ഓടിക്കയറുകയായിരുന്നു.
അക്രമികൾ കാറിന്റെ ഗ്ലാസുകൾ പൂർണമായും അടിച്ചു തകർത്തു. മതനിന്ദ കാണിച്ചവർക്കുള്ള ശിക്ഷ എന്ന പേരിൽ നിസാമുദ്ദീനെയും ഭാര്യയെയും മർദ്ദിക്കുന്നതിന്റെ വീഡിയോ അക്രമികൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. നിസാമുദ്ദീന്റെയും ഭാര്യയുടെയും പരാതിയിൽ 19 പേർക്കെതിരെ കേസെടുത്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.















