ന്യൂയോർക്ക്: ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി സ്വീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി. നവംബറിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ നിന്ന് ജോ ബൈഡൻ പിന്മാറിയതിന് പിന്നാലെയാണ് കമല ഹാരിസ് ഈ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെടുന്നത്. മത്സരത്തിൽ വിജയിച്ചാൽ അമേരിക്കയുടെ പ്രസിഡന്റാകുന്ന ആദ്യ വനിത എന്ന സ്ഥാനവും കമല ഹാരിസിന് സ്വന്തമാകും.
ചിക്കാഗോയിൽ നടന്ന് വരികയായിരുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന്റെ അവസാന ദിവസമാണ് കമല ഹാരിസ് സ്ഥാനാർത്ഥിത്വം സ്വീകരിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്. എല്ലാവരേയും ഒരുമിപ്പിച്ച് നിർത്തുന്ന നേതാവായി പ്രവർത്തിക്കുമെന്നും, അമേരിക്കയുടെ നല്ല ഭാവിക്കായി താൻ പോരാടുമെന്നും കമല ഹാരിസ് വ്യക്തമാക്കി.
അമേരിക്കയെ വികസനത്തിൽ നിന്ന് പിന്നോട്ട് വലിക്കാൻ ശ്രമിക്കുന്ന ആളാണ് ഡോണൾഡ് ട്രംപ് എന്ന് കമല ഹാരിസ് പരിഹസിച്ചു. ” ഈ രാജ്യത്തിന്റെ, നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിലേയും എറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിത്. ഡോണൾഡ് എല്ലായ്‌പ്പോഴും സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന വ്യക്തിയാണ്. രാജ്യത്തിന്റെ ഭാവി മെച്ചപ്പെടുത്തുക എന്നത് ട്രംപിന്റെ ലക്ഷ്യമല്ല. അതിനായി ആ വ്യക്തി ശ്രമിക്കുകയുമില്ല. ഭിന്നിപ്പിന്റേയും വിദ്വേഷത്തിന്റേയും പാതയിലൂടെയാകരുത് നാം സഞ്ചരിക്കേണ്ടതെന്നും” കമല ഹാരിസ് പറയുന്നു.
മുന്നോട്ടുള്ള പാതയിൽ മികച്ച പിന്തുണ നൽകിയതിന് പ്രസിഡന്റ് ജോ ബൈഡനും അവർ നന്ദി പറഞ്ഞു. ഏറ്റവും നല്ലൊരു ഭരണകാലഘട്ടമായിരുന്നു അദ്ദേഹത്തിന്റേതെന്നും കമല ഹാരിസ് പറയുന്നു. കൺവെൻഷനിടെ ജോ ബൈഡനും കമല ഹാരിസിന് എല്ലാ വിധ പിന്തുണയും നൽകുന്നതായി പ്രഖ്യാപിച്ചിരുന്നു. കമല ഹാരിസ് നല്ലൊരു പ്രസിഡന്റായിരിക്കുമെന്നും, രാജ്യത്തിന്റെ ഭാവി മുന്നിൽ കണ്ടാണ് അവരുടെ പ്രവർത്തനമെന്നും ജോ ബൈഡൻ പറയുന്നു.















