റായ്പൂർ: ലഹരിവിമുക്ത ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷ്യം ഇപ്പോൾ രാജ്യത്തെ ഓരോ പൗരനും ഏറ്റെടുത്തിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ സുരക്ഷയ്ക്ക് തന്നെ വലിയ ഭീഷണിയാണ് മയക്കുമരുന്ന് കടത്തും വ്യാപാരവും. ഇതിൽ നിന്ന് ലഭിക്കുന്ന പണം തീവ്രവാദത്തേയും നക്സലിസത്തേയും
പ്രോത്സാഹിപ്പിക്കാനും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നതിനുമാണ് ഉപയോഗിക്കുന്നതെന്നും അമിത് ഷാ വ്യക്തമാക്കി. റായ്പൂരിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും, മയക്കുമരുന്ന് വ്യാപാരം നടത്തുന്നവരുടെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഉദ്യോഗസ്ഥർ ഒരുരീതിയിലും മടി കാണിക്കരുതെന്നും അമിത് ഷാ നിർദേശം നൽകി. ” മയക്കുമരുന്ന് എന്ന വിപത്തിനെ രാജ്യത്തെ നിന്ന് തന്നെ പൂർണമായും തുടച്ചുനീക്കണം. മയക്കുമരുന്ന് വ്യാപാരത്തിന്റെ മുഴുവൻ ശൃംഖലയേയും വേരോടെ തന്നെ പിഴുതെറിയണം. അല്ലാത്ത പക്ഷം അതൊരിക്കലും നമുക്ക് നിയന്ത്രണവിധേയമാക്കാൻ സാധിക്കില്ല. ലോകരാജ്യങ്ങളെല്ലാം നേരിടുന്ന വലിയൊരു പ്രശ്നമാണിത്.
ഇന്ത്യയിലെ ജനങ്ങൾക്കിടയിലും ഇതിനെതിരെ കൃത്യമായ അവബോധം സൃഷ്ടിക്കുകയും, പ്രശ്നത്തിനെതിരെ പോരാടാൻ ജനങ്ങളെ പ്രാപ്തരാക്കുകയും വേണം. ചില രാജ്യങ്ങൾ ഈ പോരാട്ടത്തിൽ പരാജയപ്പെട്ടു പോയിട്ടുണ്ട്. ഇത്തരം കേസുകളുടെ അന്വേഷണത്തിൽ ശാസ്ത്രീയമായ രീതികൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. മയക്കുമരുന്ന് വ്യാപാരത്തിന് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. നമ്മുടെ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താൻ ചിലർ ഡ്രോണുകൾ ഉപയോഗിക്കുന്നു.
ബംഗാൾ, ഒഡീഷ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഇത്തരത്തിലുള്ള കഞ്ചാവ് കടത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവരാണ് ഇത്തരം വ്യാപാരങ്ങളിൽ ഏർപ്പെടുന്നത്. ഇത് യുവാക്കളുടെ ജീവിതം നശിപ്പിക്കുക എന്നത് മാത്രമല്ല, രാജ്യസുരക്ഷയ്ക്കും ഭീഷണിയാണ്. 2047ഓടെ രാജ്യത്തെ ലഹരിമുക്തമാക്കുക എന്ന ദൃഢനിശ്ചയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്. അദ്ദേഹത്തിന്റെ ഈ ലക്ഷ്യം നേടണമെങ്കിൽ കൂട്ടായശ്രമം ആവശ്യമാണെന്നും” അമിത് ഷാ പറഞ്ഞു.















