സംഗീത ലോകത്തെ ശക്തയായ സ്ത്രീയാണ് ഉഷാ ഉതുപ്പ്. വ്യത്യസ്തമായ ശബ്ദത്തിന് ഉടമയായ അവർ ആഗോള തലത്തിൽ തന്നെ പ്രശസ്തയാണ്. സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ഉഷയുടെ ഹസ്‌കി വോയ്‌സിനും ലുക്കിനും ദശലക്ഷക്കണക്കിന് ആരാധകരുള്ളത്.
ഗായകർക്ക് മധുര സ്വരം മാത്രമേ പാടുള്ളൂവെന്ന ചിന്ത തന്നെ മാറ്റിയെടുക്കാൻ ഉഷാ ഉതുപ്പിന് സാധിച്ചിട്ടുണ്ട്. എന്നാൽ പിന്നണി ഗാനരംഗത്തേക്ക് കടന്നു വന്ന സമയത്ത് നേരിട്ട അനുഭവം പങ്കുവയ്‌ക്കുകയാണ് ഉഷാ ഉതുപ്പ്. അവരുടെ രൂപം നോക്കി വിലയിരുത്തിയ കാലമുണ്ടായിരുന്നും പലർക്കും തന്നിൽ സംശയമുണ്ടായിരുന്നുവെന്നുമാണ് ഗായിക പറയുന്നത്. എന്നാൽ സംഗീതത്തിലുള്ള വിശ്വാസമാണ് അതിനെ തരണം ചെയ്യാൻ സഹായിച്ചതെന്നും ഉഷ പറയുന്നു. ആ വിശ്വാസമാണ് അഞ്ച് പതിറ്റാണ്ടിലേറെയായി സംഗീതലോകത്തെ വിസ്മയമായി ഉഷാ ഉതുപ്പിനെ നിലനിർത്തുന്നതും.
1969 നൈറ്റ് ക്ലബ് ഗായികയായാണ് സംഗീതം പഠിക്കാതെ ഗായികയായ ഉഷാ ഉതുപ്പ് കരിയർ ആരംഭിക്കുന്നത്. വേദിയിലേക്ക് വരുന്നതോടെ സദസിൽ നിന്ന് വ്യത്യസ്തമായ നോട്ടമായിരിക്കും. എന്നാൽ തന്റെ ശബ്ദം കേട്ടപ്പോൾ അവരുടെ ധാരണകൾ മാറിയെന്നും അവർ പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ അനുഭവം തിരിച്ചറിവ് നൽകിയെന്നും സ്ഥിരോത്സാഹത്തിന്റെ പ്രാധാന്യത്തെ കുറിച്ചും സത്യസന്ധത പുലർത്തണമെന്നും പഠിപ്പിച്ചു. വെല്ലുവിളികൾക്കിടയിലും സ്വപ്നങ്ങളെ പിന്തുടരണമെന്ന് തോന്നൽ ഉണ്ടായെന്നും അവർ കൂട്ടിച്ചേർത്തു.
സംഗീതം പഠിക്കാൻ ശബ്ദം വെല്ലുവിളിയാണെന്ന് പറഞ്ഞ് സ്കൂളിലെ സംഗീത ക്ലാസുകളിൽ നിന്ന് പോലും അവരെ ഒഴിവാക്കിയിരുന്നു. എന്നാൽ സംഗീതത്തോടുള്ള അഭിനിവേശമാണ് ലോകപ്രശസ്ത ഗായികയാക്കി മാറ്റിയത്. പോപ്പ്, ജാസ്, ആർ&ബി എന്നിവയിലൂടെ വൈവിധ്യമാർന്ന താളങ്ങൾ സംഗീത ലോകത്തിന് സമ്മാനിക്കാൻ ഉഷാ ഉതുപ്പിനായി. സംഗീതം പഠിക്കാതെ 17 ഇന്ത്യൻ ഭാഷകളിലും എട്ട് വിദേശ ഭാഷകളിലും ശ്രോതാക്കളുടെ മനം കവർന്ന ഗായികയാണ് അവർ.















