തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ ചരിത്രം പേറുന്ന എണ്ണിയാൽ തീരാത്ത സംഭവങ്ങൾക്ക് സാക്ഷിയായിരുന്നു വിജെറ്റി ഹാൾ. 2019 ൽ ആണ് വിജെറ്റി ഹാൾ മഹാത്മ അയ്യങ്കാളി ഹാളായി മാറിയത്.
വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ സ്മരണയ്‌ക്കായാണ് തിരുവനന്തപുരത്ത് ടൗൺഹാൾ നിർമ്മിച്ചത്. 1896 ൽ ശ്രീമൂലം തിരുനാളിന്റെ കാലത്താണ് കെട്ടിടം പണികഴിപ്പിക്കുന്നത്. തിരുവിതാംകൂർ നിയമനിർമ്മാണ സഭ അക്കാലത്ത് പ്രവർത്തിച്ചത് ഇവിടെയാണ്. പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയും കേരളത്തിൽ ഇന്ന് കാണുന്ന പരിവർത്തനത്തിന് വേണ്ടിയും ഒരുപാട് തവണ അയ്യങ്കാളിയുടെ ചരിത്രപ്രധാനമായ നിരവധി പ്രസംഗങ്ങൾ മുഴങ്ങിയിട്ടുളള ഹാളാണിത്.

1999 ൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാർ വിജെറ്റി ഹാൾ പുനർസമർപ്പണം ചെയ്തു.
തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായിരുന്ന അയ്യങ്കാളിയുടെ പേര് വിജെറ്റി ഹാളിന് നൽകണമെന്ന് 2007 എബിവിപിയും എംഎൽഎ ആയിരുന്ന സമയത്ത് ബിജെപി നേതാവ് ഒ. രാജഗോപാലും ആവശ്യപ്പെട്ടിരുന്നു.
2019 ൽ സർക്കാർ വിജെറ്റി ഹാളിന് അയ്യങ്കാളി ഹാൾ എന്ന് പേര് നൽകി. നൂറ്റാണ്ടുകൾ പിന്നിട്ട് ഇന്നും നവോത്ഥാന നായകന്റെ നാമത്തിൽ തലസ്ഥാനനഗരിയിൽ പ്രൗഢിയോടെ തല ഉയർത്തി നിൽക്കുകയാണ് ഈ കെട്ടിടം. മറ്റ് പലരുടെയും പേരിൽ ഈ ഹാളിനെ സ്മാരകമാക്കാൻ പലരും പരിശ്രമിച്ചിരുന്നു.

ചരിത്ര പ്രഖ്യാപനങ്ങൾ, രാഷ്‌ട്രീയ ലയന സമ്മേളനങ്ങൾ, മഹാൻമാരുടെ അന്ത്യയാത്രകൾ തുടങ്ങി എണ്ണിയാൽ തീരാത്ത ചരിത്ര സംഭവങ്ങൾക്ക് സാക്ഷി കൂടിയാണ് പാളയത്തെ ഈ സ്ഥലം.















