തിരുപ്പതി: ടോക്കണില്ലാതെ ക്ഷേത്രദർശനം നടത്തുന്ന ഭക്തർക്ക് ലഡ്ഡു പ്രസാദം നൽകുന്നതിന് ആധാർ നിർബന്ധമാക്കി തിരുമല തിരുപ്പതി ദേവസ്ഥാനം (TTD). പ്രസാദ വിതരണത്തിലെ തെറ്റായ പ്രവണതകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പുതിയ തീരുമാനമെന്ന് ക്ഷേത്ര ഭരണ സമിതി വ്യക്തമാക്കി.
ചില ഇടനിലക്കാർ കരിഞ്ചന്തയിൽ ലഡ്ഡു വിൽക്കുന്നുണ്ടെന്നും ഇത്തരം സംഭവങ്ങൾ തടയാനും പ്രസാദ വിതരണത്തിൽ സുതാര്യത ഉറപ്പിക്കാനുമാണ് നടപടി ലക്ഷ്യമിടുന്നതെന്ന് ടിടിഡി അഡീഷണൽ എക്‌സിക്യൂട്ടീവ് ഓഫീസർ സി വെങ്കയ്യ ചൗധരി പറഞ്ഞു. ഭക്തരുടെ താൽപര്യങ്ങൾ മുൻനിർത്തിയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി മുതൽ ദർശനം നടത്താൻ ടോക്കണില്ലാത്ത ഭക്തർ സൗജന്യ ലഡ്ഡു ലഭ്യമാകുന്ന കൗണ്ടറുകളിൽ ആധാർ രജിസ്റ്റർ ചെയ്യണം. ലഡ്ഡു വിതരണ കേന്ദ്രത്തിൽ 48 മുതൽ 62 വരെയുള്ള പ്രത്യേക കൗണ്ടറുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. ദർശന ടോക്കണുകളോ ടിക്കറ്റുകളോ ഉള്ള ഭക്തർക്ക് ഒരു സൗജന്യ ലഡ്ഡു ലഭിക്കുന്നതിന് പുറമെ അധിക ലഡു വാങ്ങുന്നത് തുടരാമെന്നും ടിടിഡി അഡീഷണൽ എക്‌സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കി.















