കൊച്ചി: സർക്കാരിന് താക്കീത് നൽകി ഹൈക്കോടതി. ഓഗസ്റ്റിലെയും സെപ്റ്റംബറിലെയും പെൻഷൻ ഓണത്തിനു മുൻപു നൽകണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർ ഇനിയും ആത്മഹത്യ ചെയ്യുന്ന സാഹചര്യമുണ്ടാകരുതെനന് കോടതി ഓർമിപ്പിച്ചു.
പെൻഷൻ മുടങ്ങിയതിന്റെ പേരിൽ ഒരാൾ ജീവനൊടുക്കുന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. സർക്കാരിന് വേദന തോന്നാത്തത് എന്തുകൊണ്ടാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആർടിസിയിൽ നിന്നും വിരമിച്ച ജീവനക്കാരൻ എം സുരേഷ് ജീവനൊടുക്കിയത് പെൻഷൻ മുടങ്ങിയതുമൂലമാണോയെന്ന് പരിശോധിച്ചിരുന്നോയെന്നും കോടതി ആരാഞ്ഞു. പെൻഷൻ വിതരണം നൽകുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.
പെൻഷൻ ലഭിക്കാത്തത് കാരണം ഇതുവരെ നാല് പേരാണ് ജീവനൊടുക്കിയത്. ഇത്തരം സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്. കോടതിയുടെ നിർദേശങ്ങളും ഉത്തരവുകളും സമയത്ത് ജദനങ്ങളിലേക്ക് എത്താത്തത് നിർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. സർക്കാർ വിശദീകരണം നൽകണമെന്ന് വ്യക്തമാക്കിയ കോടതി ഹർജി സെപ്റ്റംബർ നാലിന് പരിഗണിക്കാൻ മാറ്റി.















