ആലപ്പുഴ: സിപിഎം ഇടപെട്ട് ഒതുക്കിയ ആലപ്പുഴ മാല മോഷണ വിവാദം ആലപ്പുഴ നഗരസഭയിൽ ആളിപ്പടരുന്നു. നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ മൂന്ന് പവന്റെ സ്വർണമാല മോഷ്ടിച്ച താൽക്കാലിക ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും രംഗത്തെത്തി. എന്നാൽ മാല മോഷ്ടിച്ച താൽക്കാലിക ജീവനക്കാരനായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് നഗരസഭയുടേത്. ആലപ്പുഴ നഗരസഭ സ്ഥിരപ്പെടുത്താനൊരുങ്ങന്ന അഞ്ച് താൽക്കാലിക ജീവനക്കാരിൽ ഉൾപ്പെട്ടയാളാണ് മാല മോഷ്ടിച്ച ബ്രാഞ്ച് സെക്രട്ടറി.
ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ മാലക്കള്ളനെ പുറത്താക്കണമെന്ന് പ്ലക്കാർഡ് ഉയർത്തി ബിജെപി അംഗങ്ങൾ നടുക്കളത്തിൽ കുത്തിയിരുന്നു. നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് യോഗം ബഹിഷ്കരിച്ചു. ശുചീകരണ തൊഴിലാളിയായ താത്കാലിക ജീവനക്കാരൻ നിലവിൽ ഡ്രൈവറായാണ് ജോലി ചെയ്യുന്നത്. ഇയാളെ വീണ്ടും ശുചീകരണ ജോലികളിലേക്ക് മാറ്റുക മാത്രമാണ് നഗരസഭ ചെയ്തത്. നഗരസഭ സ്ഥിരപ്പെടുത്താനൊരുങ്ങുന്നവരുടെ പട്ടികയിലും ഇയാളുണ്ട്.
നഗരസഭാദ്ധ്യക്ഷയ്ക്ക് നിയന്ത്രിക്കാൻ കഴിയാത്ത പാർട്ടിയിൽ സ്വാധീനമുള്ളയാളാണ് ആളാണ് മോഷണത്തിൽ ആരോപണ വിധേയനായ താത്കാലിക ജീവനക്കാരനെന്നും ഇയാളെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും ബിജെപി കക്ഷി നേതാവ് മനു ഉപേന്ദ്രൻ പറഞ്ഞു. പാർക്കുകളിൽ ജോലിക്ക് 10 പേരെ നിയമിച്ച വിവരം കൗൺസിൽ യോഗത്തെ അറിയിച്ചിട്ടില്ല. മുനിസിപ്പൽ എഞ്ചിനീയർ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നഗരത്തിൽ അനധികൃത നിർമാണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ജൂലൈ 25-ന് പിറന്നാൾ ആഘോഷത്തിനിടെയാണ് മാലമോഷണം ഉന്നയിച്ചത്. തിരച്ചിൽ നടത്താനും സ്റ്റേഷനിൽ പരാതിപ്പെടാനും മോഷ്ടിച്ചയാൾ തന്നെ മുൻനിരയിലുണ്ടായിരുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വയ്‌ക്കാൻ ചെന്നപ്പോൾ മാലയും ആളെയും തിരിച്ചറിഞ്ഞതോടെയാണ് മോഷണവിവരം പുറത്തറിയുന്നത്.















