ബെംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ 30 അടി ഉയരത്തിൽ നിന്നുവീണ് ലൈറ്റ്ബോയ് മരിച്ച സംഭവത്തിൽ സംവിധായകൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. സംവിധായകൻ യോഗരാജ് ഭട്ട്, പ്രൊഡക്ഷൻ മാനേജർ സുരേഷ് കുമാർ, അസിസ്റ്റന്റ് മാനേജർ മനോഹർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ മദനായകനഹള്ളിയിൽ വച്ചായിരുന്നു അപകടം.
യോഗരാജ് ഭട്ട് സംവിധാനം ചെയ്യുന്ന മാനാഡാ കടലു എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. തുമക്കൂരു സ്വദേശി മോഹൻ കുമാറാണ് മരിച്ചത്. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെയാണ് ചിത്രീകരണം നടന്നതെന്ന് ആരോപിച്ച് യുവാവിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സഹോദരൻ ഹേമന്ത് കുമാറും അതേ സിനിമയുടെ പ്രൊഡക്ഷൻ ടീമിൽ ജോലി ചെയ്യുന്ന ആളാണ്. കൂടാതെ സംഭവത്തിന്റെ ദൃക്സാക്ഷി കൂടിയാണ് ഇയാൾ.
ഷൂട്ടിംഗ് ലൊക്കേഷനിൽ ഒരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് തങ്ങൾ ജോലി ചെയ്യുന്നതെന്നും തന്റെ സഹോദരന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ഹേമന്ത് കുമാർ പരാതിയിൽ പറയുന്നു.
ഇന്നലെ വൈകുന്നേരം 5.30-നാണ് അപകടം നടന്നത്. വീഴ്ചയിൽ മോഹൻകുമാറിന്റെ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതാണ് മരണത്തിനിടയാക്കിയത്. അപകടത്തിന് പിന്നാലെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് ബെംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.















