ആലപ്പുഴ: മണ്ണഞ്ചേരിയിൽ ദമ്പതികളുടെ വീടിന് സമീപത്തായി കണ്ടെത്തിയ മൃതദേഹം കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. സുഭദ്രയുടെ മക്കളായ രഞ്ജിത്തും രാധാകൃഷ്ണനുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
അഴുകിയ അവസ്ഥയിലാണ് മൃതദേഹമുള്ളത്. സുഭദ്ര കാലിൽ കറുത്ത ബാന്റേജ് ധരിക്കാറുണ്ട്. ഇതാണ് തിരിച്ചറിയാൻ സഹായകമായത്. ഒരു ഭാഗത്തേക്ക് ചരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. വയോധികയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ പ്രതികൾ മോഷ്ടിച്ചതായാണ് നിഗമനം.
അയലത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് കേസിന് നിർണായകമായത്. ഷർമിളയുടെ കൈയ്യിൽ പിടിച്ചുകൊണ്ട് സുഭദ്ര പോകുന്നത് സിസിടിവി ദൃശ്യത്തിലുണ്ട്. സുഭദ്രയോടൊപ്പം താമസിച്ചിരുന്ന മാത്യൂസും ഷർമിളയും ഒളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സുഭദ്രയെ കുറിച്ച് അന്വേഷിക്കുന്നതിനായി പൊലീസ് ഇരുവരെയും വിളിച്ചിരുന്നു. എന്നാൽ പ്രതികൾ ഒഴിഞ്ഞുമാറുകയായിരുന്നു. സുഭദ്രയെ അറിയില്ലെന്നായിരുന്നു മറുപടി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പിന്നീട് ഹാജരാകാമെന്നും അറിയിച്ചിരുന്നു. പോലീസ് എത്തുന്നതിന് മുൻപ് തന്നെ ഇരുവരും മുങ്ങുകയും ചെയ്തു.















