മുംബൈ: കോൺഗ്രസിനെയും പ്രതിപക്ഷ നേതാവ് രാഹുലിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദേശ രാജ്യങ്ങളിൽ പോകുന്ന കോൺഗ്രസ് നേതാക്കൾ ഭാരതത്തെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാർധയിൽ പിഎം വിശ്വകർമ്മ പദ്ധതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” കോൺഗ്രസിന്റെ ദേശസ്‌നേഹം ഇന്ന് അസ്തമിച്ചു. ദേശവിരുദ്ധ പ്രസ്താവനകളാണ് കോൺഗ്രസ് കൂടുതലായും പരാമർശിക്കുന്നത്. വിദേശ രാജ്യങ്ങളിലെത്തുന്ന കോൺഗ്രസ് നേതാക്കൾ എപ്പോഴും ഭാരതത്തെ അപകീർത്തിപ്പെടുത്തുന്നതിനും നമ്മുടെ സംസ്‌കാരങ്ങളെ പുച്ഛിക്കുന്നതിനും ശ്രമിക്കുന്നു. കോൺഗ്രസിന്റെ നക്‌സൽ ചിന്താഗതിയാണ് ഇതിലൂടെ തുറന്നുകാട്ടുന്നത്. ഇത് തടയിടാനാണ് ബിജെപി ശ്രമിക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസ് എന്നത് നുണയും സത്യസന്ധ്യതയില്ലാത്തതും വഞ്ചനയുമെന്നാണ് അർത്ഥം. തെലങ്കാനയിലെ കർഷകർക്ക് വായ്പകളും ആനുകൂല്യങ്ങളും നൽകാമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും കർഷകർക്ക് അവരുടെ വായ്പകളും ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഴിമതി നടത്തിയ കുടുംബങ്ങളുണ്ടെങ്കിൽ കോൺഗ്രസിന്റെ കുടുംബങ്ങളായിരിക്കും അതിനുപിന്നിലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പിന്നാക്ക വിഭാഗങ്ങളെ കോൺഗ്രസ് എപ്പോഴും അവഗണിച്ചിരുന്നു. തങ്ങൾക്ക് മുമ്പുണ്ടായിരുന്ന സർക്കാർ വിശ്വകർമ്മരെയും മറ്റ് പിന്നാക്ക വിഭാഗക്കാരെയും അവഗണിക്കുകയായിരുന്നു. പിന്നാക്ക വിഭാഗക്കാരെ പരിഗണിച്ചിരുന്നെങ്കിൽ ഇന്ന് സമൂഹത്തിന് മുന്നിൽ നിരവധി പുരോഗതികളും മാറ്റങ്ങളും പ്രകടമാകുമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിശ്വകർമ്മ സഹോദരങ്ങളുടെ ഉന്നമനത്തിനായാണ് കേന്ദ്ര സർക്കാർ പിഎം വിശ്വകർമ്മ യോജനയ്‌ക്ക് തുടക്കം കുറിച്ചത്. പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നൽകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.















