കൊച്ചി: ഹൈക്കോടതിയെ സമീപിച്ച് ആലുവ സ്വദേശിനിയായ നടി. മുകേഷിന്റെ കേസിലെ പരാതിക്കാരിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മുൻകൂർ ജാമ്യം ആവശ്യപ്പെട്ടാണ് ഹർജി. തനിക്കെതിരെ കേസുകൾ കെട്ടിച്ചമച്ചതാണെന്ന് നടി ഹർജിയിൽ പറയുന്നു. തന്റെ കേസിലെ ആരോപണവിധേയരും അന്വേഷണ സംഘവുമാണ് അജ്ഞാത കേസിനു പിന്നിലെന്ന് നടി ആരോപിച്ചു. അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയമുണ്ടെന്നും മുൻകൂർ ജാമ്യം വേണമെന്നും നടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ആലുവ സ്വദേശിനിയായ നടിക്കെതിരെ കഴിഞ്ഞ ദിവസമാണ് ബന്ധു പരാതിയുമായി രംഗത്തെത്തിയത്. മുകേഷ്, ജയസൂര്യ, എന്നിവരടക്കം ഏഴ് പേർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ കേസിൽ നടപടികൾ പുരോഗമിക്കുന്നതിനിടെ ആയിരുന്നു പരാതിയുമായി ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി എത്തിയത്. സിനിമയുടെ ഒഡിഷനിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് തന്നെ ചെന്നൈയിലെത്തിച്ച് സെക്സ് മാഫിയക്ക് മുന്നിൽ കാഴ്ചവച്ചുവെന്നാണ് ബന്ധുവായ 26-കാരിയുടെ പരാതി. തന്റെ 16-ാം വയസിലായിരുന്നു സംഭവം. ചെറിയൊരു അഡ്ജസ്റ്റ്മെന്റ് ചെയ്താൽ ഭാവി സുരക്ഷിതമാകുമെന്നായിരുന്നു നടി പറഞ്ഞത്. ഇതിന് വിസ്സമതിച്ച പെൺകുട്ടി ബഹളം വച്ച് ഹോട്ടലിൽ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് വെളിപ്പെടുത്തി.
കുറെ പെൺകുട്ടികളെ നടി ലൈംഗിക അടിമകളാക്കിയെന്നും സെക്സ് മാഫിയയുടെ ഭാഗമാണ് നടിയെന്നും മൂവാറ്റുപുഴ സ്വദേശിനിയായ പെൺകുട്ടി ആരോപിച്ചു. സംഭവത്തിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുൻകൂർ ജാമ്യാപേക്ഷയുമായി നടി ഹൈക്കോടതിയെ സമീപിച്ചത്.















