ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ മേഖലയ്‌ക്ക് കൂടുതൽ ശക്തിപകരാൻ മൂന്ന് പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹി, പൂനെ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ കമ്പ്യൂട്ടറുകൾ സ്ഥാപിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ഭൗതിക ശാസ്ത്രം, ഭൗമ ശാസ്ത്രം, പ്രപഞ്ചശാസ്ത്രം തുടങ്ങിയ മേഖലകളിൽ വിപുലമായ ഗവേഷണം നടപ്പിലാക്കാൻ ഇത്തരം നൂതന സാങ്കേതികവിദ്യകൾ സഹായകമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
” ഇന്ത്യയിലെ ഗവേഷകർക്ക് അത്യാധുനിക സാങ്കേതികവിദ്യകൾ നൽകുകയെന്ന ലക്ഷ്യത്തോടെ പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ രാജ്യത്തിന് സമർപ്പിക്കാൻ സാധിച്ചു. യുവമനസ്സുകളിൽ ശാസ്ത്രീയ ബോധം വളർത്തേണ്ടത് അനിവാര്യമാണ്. ഇതിനായി 10,000 അടൽ ടിങ്കറിംഗ് ലാബുകൾ സ്‌കൂളുകളിൽ നിർമിച്ചു. STEM വിഷയങ്ങൾക്കായുള്ള സ്‌കോളർഷിപ്പുകളും വർദ്ധിപ്പിച്ചിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യ, ശാസ്ത്രജ്ഞർക്ക് മികച്ച രീതിയിൽ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.”- പ്രധാനമന്ത്രി പറഞ്ഞു.
അക്കാദമിക്, ഗവേഷകർ, എംഎസ്എംഇകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ വർദ്ധിച്ചുവരുന്ന കമ്പ്യൂട്ടേഷണൽ ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. രാജ്യത്തിന് ശക്തമായ സൂപ്പർകമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യ പ്രദാനം ചെയ്യുന്നതിനാണ് നാഷണൽ സൂപ്പർകമ്പ്യൂട്ടിംഗ് മിഷൻ (എൻഎസ്എം) സ്ഥാപിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ കമ്പ്യൂട്ടിംഗ് ശക്തി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആദ്യ സംരംഭമാണിത്.
ഗവേഷണ മേഖലകളെ പരിപോഷിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ സമ്പൂർണ ബജറ്റിൽ ഗവേഷണ മേഖലയ്‌ക്ക് 1 ലക്ഷം കോടി അനുവദിച്ചിരുന്നു. ചരിത്രത്തിൽ അടയാളപ്പെടുത്താൻ സാധിക്കുന്ന നിരവധി നാഴികക്കല്ലുകളാണ് ഇന്ത്യൻ ശാസ്ത്ര സമൂഹം രാജ്യത്തിനായി സമ്മാനിച്ചത്. 2035 ഓടെ ഭാരതീയ ബഹിരാകാശ നിലയം പൂർത്തീകരിക്കുന്നതിനായുള്ള തയ്യാറെടുപ്പിലാണ് ഭാരതം. ഇതിനായി ഇത്തരം സാങ്കേതികവിദ്യകൾ സഹായിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാലാവസ്ഥ, കമ്പ്യൂട്ടേഷണൽ ഫ്‌ളൂയിഡ് ഡൈനാമിക്സ്, ബയോ ഇൻഫോർമാറ്റിക്സ്, മെറ്റീരിയൽ സയൻസ് തുടങ്ങിയ മനസിലാക്കുന്നതിനായുള്ള ആപ്ലിക്കേഷനുകൾ സൂപ്പർ കമ്പ്യൂട്ടറുകളിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഉയർന്ന തലത്തിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയും പരം രുദ്ര കമ്പ്യൂട്ടറുകൾ വാഗ്ദാനം ചെയ്യുന്നു.















