ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ 18 അംഗ സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അവസാന സീറ്റിൽ എതിരില്ലാതെ ജയം നേടി ബിജെപി. പാർട്ടി കൗൺസിലർമാരുടെ 115 വോട്ടുകളും ബിജെപി സ്ഥാനാർത്ഥിയായ സുന്ദർസിംഗിന് ലഭിച്ചു. ആം ആദ്മിയുടെ സ്ഥാനാർഥി നിർമല കുമാരിക്ക് വോട്ടൊന്നും ലഭിച്ചില്ല. ഭരണകക്ഷിയായ എഎപിയുടെയും കോൺഗ്രസിന്റെയും കൗൺസിലർമാർ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു.
ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ ഏറ്റവും ഉയർന്ന അധികാര സ്ഥാപനമാണ് സ്റ്റാന്റിംഗ് കമ്മിറ്റി. ഈ വോട്ടെടുപ്പിൽ വിജയത്തോടെ ബിജെപിക്ക് പാനലിൽ ഇപ്പോൾ അകെ 10 അംഗങ്ങളുണ്ട്. അതേസമയം ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് 8 അംഗങ്ങൾ മാത്രമാണുള്ളത്.
ബിജെപി കൗൺസിലർ കമൽജീത് സെഹ്‌രാവത്ത് വെസ്റ്റ് ഡൽഹിയിൽ നിന്നും ലോക്സഭാ എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് സീറ്റ് ഒഴിവുവന്നത്. ഇതിലും ബിജെപിക്ക് ജയം നേടാനായതോടെ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ വ്യക്തമായ മേൽക്കൈയാണ് പാർട്ടിക്ക് ലഭിച്ചിരിക്കുന്നത്.















