തിരുവനന്തപുരം: കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത് ശബരിമല പ്രക്ഷോഭത്തോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിശ്വാസ സംരക്ഷണത്തിനായി 2018 ഒക്ടോബർ രണ്ടിന് നാമജപവുമായി അമ്മമാരടക്കം പതിനായിരങ്ങൾ പന്തളത്ത് തെരുവിലിറങ്ങിയതിന്റെ ആറാം വാർഷികത്തിൽ ജനം സ്‌പെഷ്യൽ ഡിബേറ്റിൽ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ.
ശബരിമലയിലെ ആചാരങ്ങൾ തടസപ്പെടുത്താനും തകർക്കാനും ആസൂത്രിതമായ ഗൂഢാലോചന സുപ്രീംകോടതിയുടെ വിധിയിൽ സംസ്ഥാനത്ത് നടന്നുവെന്നത് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. അത് മാർക്‌സിസ്റ്റ് പാർട്ടിക്ക് തന്നെ സമ്മതിക്കേണ്ടി വന്നു. കാരണം ഒരു ആവശ്യവും ഇല്ലാതെ ഈ ഒരു കോടതി വിധിയുടെ മറവിൽ ശബരിമലയെ തെരഞ്ഞുപിടിച്ച് അവിടേക്ക് യുവതികളെ പ്രവേശിപ്പിക്കാൻ അന്യസംസ്ഥാനത്ത് നിന്നുപോലും പൊലീസിന്റെ സഹായത്തോടെ ആളുകളെ കൊണ്ടുവന്ന് ഇവിടെ പ്രത്യേക തരത്തിലുളള ഗൂഢാലോചന സർക്കാർ നടത്തുകയായിരുന്നു. അതിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രി തന്നെയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതിന് ശേഷം കേരളത്തിലെ അദ്ദേഹത്തിന്റെ രാഷ്‌ട്രീയത്തിനും ഭരണത്തിനും സംഭവിച്ചത് എന്താണെന്ന് ശരിയായി വിലയിരുത്തിയാൽ കാര്യങ്ങൾ മനസിലാകും. ബംഗാളിലും ത്രിപുരയിലുമൊക്കെ സംഭവിച്ചതിനെക്കാൾ കൂടുതൽ പരിക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ സംഭവിക്കാൻ പോകുകയാണ്. അത് നിശ്ചയിക്കപ്പെട്ടിട്ടുളള കാര്യമാണ്. തുടർഭരണം ലഭിച്ചുവെന്നത് നിഷേധിക്കുന്നില്ല. പക്ഷെ ആശയപരമായി അവരുടെ നിലപാടും ആ പ്രസ്ഥാനത്തിന്റെ പ്രസക്തിയെക്കുറിച്ചുളള ചോദ്യങ്ങളും ആ പ്രസ്ഥാനം പാവപ്പെട്ട ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകളുമൊക്കെ തകർച്ചയ്‌ക്ക് ആക്കം കൂട്ടുന്നതാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ശബരിമല പ്രക്ഷോഭത്തിന് മുൻപും അതിന് ശേഷവും എന്ന നിലയിൽ രാഷ്‌ട്രീയ പാർട്ടികളുടെ ചരിത്രം പരിശോധിച്ചാൽ കമ്യൂണിസ്റ്റ് പാർട്ടികൾക്കും അതിന് പിന്നിൽ പ്രവർത്തിച്ച രാഷ്‌ട്രീയ പാർട്ടികൾക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന ആശയപരമായ തകർച്ച മനസിലാകും. അത് വൈകാതെ കേരളത്തിൽ നിന്നും പൂർണമായി നിഷ്‌കാസിതമാകുന്ന സ്ഥിതിയിലേക്ക് വന്നുകഴിഞ്ഞു.
ഐക്യകേരളം രൂപീകരിക്കപ്പെട്ട് ജനാധിപത്യ സർക്കാരുകൾ അധികാരത്തിൽ വന്നശേഷം ഭൂരിപക്ഷ സമൂഹം മുന്നോട്ടുവച്ച ഒരു കാര്യത്തിൽ കേരളത്തിലെ ഒരു സംഘടിത ഭരണകൂടം മുട്ടുമടക്കേണ്ടി വന്ന പ്രധാന സംഭവമാണ് ശബരിമല പ്രക്ഷോഭമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഹിന്ദുസമൂഹത്തിന്റെ സംഘടിതമായ പ്രതിരോധത്തിന് മുൻപിൽ നിലപാടിൽ നിന്ന് പിറകോട്ട് പോകേണ്ടി വന്ന പിണറായി വിജയൻ സർക്കാരിന്റെ സ്ഥിതി നമ്മൾ കണ്ടതാണ്.
വിശ്വാസവും ആചാരാനുഷ്ഠാനങ്ങളുമായും ബന്ധപ്പെട്ട് മറ്റ് സമുദായങ്ങളിലൊന്നും ഇടപെടാത്ത സർക്കാർ എല്ലാ കാലത്തും ഭൂരിപക്ഷ സമുദായത്തിന്റെ കാര്യത്തിൽ മാത്രം ഇടപെടുന്ന കാഴ്ചയാണ് രണ്ട് മുന്നണികളും ഭരിക്കുമ്പോൾ നമ്മൾ കാണുന്നത്. ഹിന്ദു സമൂഹത്തിന്റെ ശക്തമായ ധർമ്മ സമരത്തിന് മുൻപിൽ ഒരു സംഘടിത സർക്കാരിന് പരസ്യമായി കീഴടങ്ങേണ്ടി വന്നുവെന്നതാണ് ശബരിമല പ്രക്ഷോഭത്തിന്റെ സവിശേഷത. കേരളത്തിന്റെ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും തകർക്കാനോ ക്ഷേത്ര വിശ്വാസത്തെ തകർക്കാനോ ഭൂരിപക്ഷ സമുദായത്തിന് മുൻപിൽ ഒരു വെല്ലുവിളി ഉയർത്താനോ അത്ര എളുപ്പത്തിൽ ഒരു ശക്തിക്കും സാധിക്കാത്ത വിധത്തിൽ ശബരിമല ഉയർന്നു നിൽക്കുന്നുവെന്നും കെ സുരേന്ദ്രൻ ഡിബേറ്റിൽ പറഞ്ഞു.
തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും ഘട്ടങ്ങളിലോ ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളിൽ കൈകടത്തുന്ന രാഷ്‌ട്രീയ ഇടപെടൽ നടത്തരുത് എന്ന തിരിച്ചറിവിലേക്ക് സമൂഹം എത്തിയെന്നത് പ്രധാന കാര്യമാണ്. ഒരു വിശ്വാസ പ്രശ്‌നത്തിൽ കേരളത്തിന്റെ പൊതുസമൂഹം ഇത്രയേറെ പിന്തുണ നൽകിയ ഒരു സംഭവം കേരളത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല. അത് ശബരിമല പ്രേക്ഷോഭത്തിന് നേതൃത്വം നൽകിയ ശബരിമല കർമ്മ സമിതിയുടെയും കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും ഉജ്ജ്വല വിജയമാണെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.















