എറണാകുളം: തൃശൂർപൂരം കലക്കിയതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത് വൈകുന്നതിനെതിരെ വിമർശനവുമായി ഹൈക്കോടതി. സർക്കാർ തുടർച്ചയായി സമയം നീട്ടി ചോദിക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
എഡിജിപിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിലുള്ള നടപടികൾ വിശദീകരിക്കുന്നതിന് കൂടുതൽ സമയം വേണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് അതൃപ്തി പ്രകടിപ്പിച്ച കോടതി മൂന്ന് ആഴ്ച സമയം കൂടി അനുവദിക്കാമെന്നും ഇത് അവസാന അവസരമാണെന്നും വ്യക്തമാക്കി.
തൃശൂർ പൂരം കലക്കിയതിൽ കമ്മീഷണറായിരുന്ന അങ്കിത് അശോകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കുള്ള പങ്കും കോടതി പരാമർശിച്ചു.
തൃശൂർപൂരം കലക്കിയതുമായി ബന്ധപ്പെട്ട് എഡിജിപി എം ആർ അജിത് കുമാറിന്റെ റിപ്പോർട്ടിന്മേൽ സർക്കാർ ഇന്ന് തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നു.















