ലക്നൗ : പ്രയാഗ് രാജിൽ നിന്ന് കൊള്ളയടിക്കപ്പെട്ട രാധാകൃഷ്‌ണ വിഗ്രഹം തിരികെ നൽകി മോഷ്ടാവ് . വിഗ്രഹം എടുത്തത് മുതൽ തനിക്ക് ദുരനുഭവം ഉണ്ടായി എന്ന് പറയുന്ന ഒരു ക്ഷമാപണ കത്തും വിഗ്രഹത്തിനൊപ്പം മോഷ്ടാവ് വച്ചിരുന്നു . തിരിച്ചു കിട്ടിയ വിഗ്രഹം പൂജാരി യഥാവിധി ആചാരങ്ങളോടെ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠിച്ചു. ആശ്രമത്തിന്റെ പ്രവേശന കവാടത്തിന് സമീപം ചണച്ചാക്കിനുള്ളിലായാണ് വിഗ്രഹം കണ്ടെത്തിയത് പൂജാരിജയറാം ദാസ് പറഞ്ഞു.
പ്രയാഗ്‌രാജ് ജില്ലയിലെ നവാബ്ഗഞ്ച് ഖസ്ല ആശ്രമം ഗൗഘത്ത് ഏരിയയിലെ ക്ഷേത്രത്തിൽ നിന്നാണ് സെപ്തംബർ 23 ന് വിഗ്രഹം മോഷണം പോയത് . അഷ്ടധാതു കൊണ്ട് നിർമ്മിച്ച 100 വർഷം പഴക്കമുള്ള രാധാ-കൃഷ്ണ വിഗ്രഹം ആശ്രമത്തിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ ശ്രീകോവിലിലാണ് പ്രതിഷ്ഠിച്ചിരുന്നത് . തുടർന്ന് ജയറാം ദാസ് പോലീസിൽ പരാതി നൽകി.
സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് മോഷ്ടാവ് തന്നെ ക്ഷമാപണക്കത്തിനൊപ്പം വിഗ്രഹവും ക്ഷേത്രത്തിന് മുന്നിൽ വച്ചത്. കത്തിൽ തന്റെ പ്രവൃത്തി അജ്ഞത മൂലമാണെന്നാണ് എഴുതിയിരിക്കുന്നത് . ” ഒരു വലിയ തെറ്റ് ചെയ്തു. ഞാൻ ഇപ്പോൾ മോശം സ്വപ്നങ്ങൾ കാണുന്നു, വിഗ്രഹം മോഷ്ടിച്ചതുമുതൽ എനിക്ക് ഉറങ്ങാനും ഭക്ഷണം കഴിക്കാനും സമാധാനമായി ജീവിക്കാനും കഴിഞ്ഞില്ല.
എന്റെ മകനും ഭാര്യയും ഗുരുതരമായ രോഗബാധിതരായി. കുറച്ച് പണത്തിനായി ഞാൻ വളരെ മോശമായ ഒരു കാര്യം ചെയ്തു. വിഗ്രഹം വിറ്റഴിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞാൻ തെറ്റ് ചെയ്തത് . ഭയപ്പെടുത്തുന്ന സ്വപ്നങ്ങളിൽ ഞാൻ മടുത്തു, എന്റെ തെറ്റിന് മാപ്പ് പറഞ്ഞ് വിഗ്രഹം ഉപേക്ഷിക്കുകയാണ്. എന്റെ തെറ്റിന് എന്നോട് ക്ഷമിച്ച് ദൈവാലയത്തിൽ ഈ വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.‘ എന്നാണ് കത്തിലെ ഉള്ളടക്കം .















