പാലക്കാട്: പോക്സോ കേസിൽ സാക്ഷി പറഞ്ഞതിന് കുടുംബത്തിന് പള്ളി കമ്മിറ്റിയുടെ ഊരുവിലക്ക്. പാലക്കാട് ചിതലി മുഹിയുദ്ദീൻ ഹനഫി ജുമാഅത്ത് പള്ളി കമ്മിറ്റിക്കെതിരെ ചിതലി സ്വദേശിയായ ഷാഹുൽ ഹമീദും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വിശേഷവസരങ്ങളിലോ മറ്റു ചടങ്ങുകളിലോ പള്ളി കമ്മിറ്റിയിൽ നിന്നാരും തങ്ങളുടെ വീട്ടിലേക്ക് വരാറില്ലെന്നും കഴിഞ്ഞ ഒന്നരവർഷമായി സമൂഹത്തിൽ ഒറ്റപ്പെട്ട് ജീവിക്കുകയാണെന്നുമാണ് കുടുംബം പറയുന്നത്.
2023 ഏപ്രിൽ 7 മുതലാണ് വിലക്ക് നേരിടുന്നത്. അയൽവാസി പ്രതിയായ ഒരു പോക്സോ കേസിൽ കുടുംബം സാക്ഷി പറഞ്ഞിരുന്നു. എന്നിൽ ഇതിൽ നിന്ന് പിൻമാറാനും ഒത്തു തീർപ്പ് നടത്താനും പള്ളി കമ്മിറ്റി ആവശ്യപ്പെട്ടു. അത് കൂട്ടാക്കാതെ വന്നപ്പോഴാണ് ഊരുവിലക്ക് ഏർപ്പെടുത്തിയത്.പള്ളി കമ്മിറ്റിയിലെ സെക്രട്ടറിയും പ്രസിഡന്റും തങ്ങളെ ഒരു സമൂഹത്തിന്റെ ഇടയിൽ ഒറ്റപ്പെടുത്തി മാറ്റി നിർത്തുകയാണെന്ന് കുടുംബം ജനം ടിവിയോട് പറഞ്ഞു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ, യുവജന കമ്മീഷൻ, സംസ്ഥാന പൊലീസ് മേധാവി, വഖഫ് ബോർഡ് എന്നിവിടങ്ങളിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്. അതേസമയം ഊരു വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് പള്ളി കമ്മിറ്റി പ്രതികരിച്ചു. പള്ളി കമ്മിറ്റിയിൽ തുടരാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് കുടുംബമാണ് കത്ത് നൽകിയതെന്ന് അവർ പറഞ്ഞു.















