ടെൽ അവീവ്: ഹമാസ് ഭീകരർ ഇസ്രായേലി ജനതയ്‌ക്ക് നേരെ നടത്തിയ കൂട്ടക്കുരുതിയുടെ വാർഷിക ദിനത്തിൽ യെമനിൽ നിന്ന് മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രായേൽ. കരയിൽ നിന്ന് കരയിലേക്ക് പ്രയോഗിക്കുന്ന മിസൈലാണ് ഉപയോഗിച്ചതെന്നും മിസൈൽ പ്രതിരോധ സംവിധാനം വഴി ഇത് തടഞ്ഞതായും ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
സെൻട്രൽ ഇസ്രായേലിന്റെ പല ഭാഗങ്ങളിലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന സൈറൻ മുഴങ്ങിയിരുന്നതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലെബനനിൽ നിന്നും വടക്കൻ ഇസ്രായേൽ അതിർത്തിയിൽ നിന്നും ഇപ്പോഴും ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം തുടരുകയാണ്. ഇന്ന് മാത്രം 135 റോക്കറ്റുകളാണ് ഇസ്രായേലിനെ ലക്ഷ്യമാക്കി വന്നത്.
വടക്കൻ യെമൻ കേന്ദ്രമാക്കിയ ഇറാൻ അനുകൂലികളായ ഹൂതികളാണ് മിസൈൽ ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. കഴിഞ്ഞ മാസം പകുതിയോടെയും ഹൂതികൾ ഇസ്രായേലിലേക്ക് മിസൈൽ തൊടുത്തുവിട്ടിരുന്നു. ഇസ്രായേൽ അതിർത്തിയിലേക്ക് പാരച്യൂട്ട് വഴിയും മറ്റും ഇറങ്ങിയ ഹമാസ് ഭീകരവാദികൾ ഇസ്രായേലികളെ കൂട്ടത്തോടെ വധിച്ചതിന്റെ വാർഷിക ദിനം കൂടിയാണ് ഒക്ടോബർ ഏഴ്. 1200 ലധികം ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്. നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തു.
ലെബനനിൽ ഹിസ്ബുളളയ്‌ക്ക് നേരെ ഇസ്രായേൽ കടുത്ത ആക്രമണം നടത്തിയതോടയാണ് പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായത്. ഹിസ്ബുളളയുടെ മുൻനിര നേതാക്കൾ മുഴുവൻ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇറാൻ 200 ഓളം മിസൈലുകളാണ് ഇസ്രായേൽ ലക്ഷ്യമിട്ട് തൊടുത്തത്.















