തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കുന്നില്ലെന്നും ഹാജരാക്കാൻ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കിയില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. ഇത് രണ്ടാം തവണയാണ് താരത്തെ ചോദ്യം ചെയ്യുന്നത്.
എസ്പി മെറിൻ ജോസഫാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്. മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു നിന്നെങ്കിലും ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ സിദ്ദിഖ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. താരം സഹകരിക്കാത്ത പക്ഷം വിഷയം സുപ്രീം കോടതിയെ അറിയിക്കാനാണ് തീരുമാനം.
2016 മുതലുള്ള വാട്‌സ് ആപ്പ് ചാറ്റുകൾ തന്റെ പക്കലുണ്ടെന്നും ഇതിലൂടെ നിരപരാധിയാണെന്ന് തെളിയിക്കാൻ സാധിക്കുമെന്നുമായിരുന്നു സിദ്ദിഖിന്റെ വാദം. ഈ രേഖകൾ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴും ഈ രേഖകൾ സിദ്ദിഖ് ഉദ്യോഗസ്ഥർക്ക് നൽകിയില്ല. ക്യാമറ, ഐപാഡ്, ഫോൺ എന്നിവ ഇപ്പോൾ തന്റെ കൈവശമില്ലെന്നും ഇവ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നുമാണ് നടന്റെ ഇപ്പോഴത്തെ നിലപാട്.
അന്നത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ ഹാരാജരാക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അതും സിദ്ദിഖ് ഹാജരാക്കിയില്ല. താരം സഹകരിക്കാത്തതിനാൽ ഇന്ന് വിശദമായി ചോദ്യം ചെയ്യാൻ സാധിച്ചില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.















