പാലക്കാട്: ആലത്തൂരിൽ തിയേറ്ററിനും ഉടമയ്‌ക്കും നേരെ ആക്രമണം. സിഐടിയു, ഐഎൻടിയുസി തൊഴിലാളികളാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. അമിതമായി മദ്യപിച്ച് എത്തിയത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനമെന്ന് ഉടമ പ്രതികരിച്ചു. തീയേറ്ററിന് മുൻപിലുള്ള ചില്ല് കല്ലെറിഞ്ഞ് തകർത്തിട്ടുണ്ട്. തീയേറ്റർ ഉടമ മണിവർമ്മ, നിവേദന എന്നിവർക്കാണ് മർദ്ദനമേറ്റത്. മണിവർമ്മയുടെ കൈക്ക് പൊട്ടലേറ്റു.
കഴിഞ്ഞ 14ന് ഉച്ചയ്‌ക്ക് 2.30നാണ് സംഭവം നടന്നത്. നിലവിൽ തീയേറ്റർ അടച്ചു പൂട്ടേണ്ട സ്ഥിതിയിലാണെന്ന് ഉടമ പറയുന്നു. തമിഴ്നാട്ടിൽ നിന്നെത്തി കോടികൾ മുതൽമുടക്കിയാണ് കേരളത്തിൽ തീയേറ്റർ ആരംഭിച്ചത്. എന്നാൽ വ്യവസായവുമായി മുന്നോട്ടു പോകാൻ കഴിയാത്ത സ്ഥിതിയാണ്. പുറത്തിറങ്ങാൻ പോലും ഭയമാണെന്നും ഉടമസ്ഥർ ജനംടിവിയോട് പറഞ്ഞു.















