തിരുവനന്തപുരം: പീഡനാരോപണക്കേസിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് നടൻ സിദ്ദിഖ്. കേസിൽ സുപ്രീം കോടതി നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് തന്റെ കൈയ്യിലുള്ള എല്ലാ രേഖകളും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്ന് സിദ്ദിഖ് സത്യവാങ്മൂലത്തിൽ പറഞ്ഞു.
പരാതിക്കാരി ആരോപിക്കുന്ന സമയത്ത് താൻ ഉപയോഗിച്ചിരുന്ന ഫോൺ തന്റെ കൈയ്യിലില്ലെന്നും ഐപാഡ് ഉപയോഗിക്കുന്നില്ലെന്നും സിദ്ദിഖ്
സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. പൊലീസ് നിയമവിരുദ്ധമായി പിന്തുടർന്നുവെന്നും ഇത് സംബന്ധിച്ച് താൻ പരാതി നൽകിയിട്ടുണ്ടെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചു.
കഴിഞ്ഞ ദിവസം, സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സിദ്ദിഖിനെതിരെ തെളിവുകൾ ലഭിച്ചിരുന്നുവെന്നും അതിനാൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് പ്രതിയെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.
സെപ്റ്റംബർ 30-നാണ് സുപ്രീം കോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. കേസ് ഇനി പരിഗണിക്കുന്നത് വരെയായിരുന്നു ജാമ്യം. അറസ്റ്റുണ്ടായാൽ വിചാരണക്കോടതി നിർദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചിരുന്നു.















