ചെന്നൈ: 50 പൈസക്ക് എന്ത് കിട്ടാനാണ്. ഒരു മിഠായി വാങ്ങാൻ പോലും തികയില്ല, എന്നാൽ ഇനി അങ്ങനെ ചിന്തിക്കാൻ വരട്ടെ. ഒരു 50 പൈസക്ക് വേണ്ടിയുള്ള നിയമ പോരാട്ടത്തിലൂടെ ചെന്നൈ സ്വദേശിക്ക് ലഭിച്ചത് 15,000 രൂപയാണ്. ഉപഭോക്തൃ തർക്കപരിഹാര കോടതിയാണ് പോസ്റ്റ് ഓഫീസിനെതിരെ പരാതി നൽകിയ യുവാവിന് 15,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ 3 നാണ് സംഭവം. ഗെരുഗാമ്പക്കം സ്വദേശി മനാഷയാണ് പരാതിക്കാരൻ. ഒരു രജിസ്റ്റേർഡ് കത്ത് അയക്കുന്നതിനുവേണ്ടിയാണ് ഇയാൾ പൊളിച്ചലൂർ പോസ്റ്റ് ഓഫീസിലെത്തുന്നത്. ഇതിനായി 30 രൂപ യുവാവ് കൗണ്ടറിലടച്ചു. 29.50 രൂപയാണ് കത്തയക്കുന്നതിന് ചെലവായത്. അതിനാൽ ബാക്കി 50 പൈസ ലഭിക്കാനായി കാത്തുനിന്നെങ്കിലും കിട്ടിയില്ല. ബാക്കി തുക തിരികെ നൽകണമെന്ന് മനാഷ ആവശ്യപ്പെട്ടപ്പോൾ സിസ്റ്റം ഓട്ടോമാറ്റിക്കായി തുക 30 രൂപയാക്കി മാറ്റിയെന്നായിരുന്നു അധികൃതരുടെ മറുപടി. UPA വഴി കൃത്യമായ തുക അടയ്‌ക്കാമെന്ന് യുവാവ് പറഞ്ഞെങ്കിലും സാങ്കേതിക പ്രശനം ചൂണ്ടിക്കാട്ടി പോസ്റ്റ് ഓഫീസ് ഇത് നിരസിച്ചു.
തുടർന്ന് മനാഷ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന് പരാതി നൽകി. ദിവസേനയുള്ള ഇടപാടുകളിലെ തുക ഇത്തരത്തിൽ പൂർണ സംഖ്യയാക്കി എടുക്കുന്ന പോസ്റ്റ് ഓഫീസിലെ സമ്പ്രദായം കാര്യമായ അളവിൽ പണം തട്ടിയെടുക്കുന്നതിനും കള്ളപ്പണത്തിനും സർക്കാരിന്റെ ജിഎസ്ടി വരുമാനം നഷ്ടപ്പെടുന്നതിനും ഇടയാക്കുമെന്ന് യുവാവ് പരാതിയിൽ ആരോപിച്ചു.
ഒരു സോഫ്റ്റ്‌വെയർ തകരാറുകാരണം അമിത നിരക്ക് ഈടാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത് ഉപഭോക്തൃ സംരക്ഷണ നിയമം 2019 ലെ അന്യായമായ വ്യാപാര സമ്പ്രദായ പ്രകാരം കുറ്റകരമാണെന്ന് കണ്ടെത്തി. പോസ്റ്റ് ഓഫീസ് യുവാവിന് 15,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിക്കുകയും ചെയ്തു.















